സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) പദ്ധതിയുടെ മൂന്നാം ഘട്ടം ജൂൺ 8 തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് III ആണ് ജൂൺ 8 മുതൽ ജൂൺ 12 വരെ സബ്സ്ക്രിപ്ഷനായി തുറക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിപണി കടം വാങ്ങൽ പദ്ധതിയുടെ ഭാഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.
ഇഷ്യു വില
സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,677 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. അതായത് 2020 ജൂൺ 03 മുതൽ 2020 ജൂൺ 05 വരെ ഒരു ഗ്രാമിന് 4,677 രൂപയാണ് സ്വർണത്തിന്റെ ശരാശരി വിലയെന്ന് റിസർവ് ബാങ്ക് പറഞ്ഞു.
കാലാവധി
ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്കും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ സർക്കാർ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു. ഈ നിക്ഷേപകർക്ക്, ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,627 രൂപയായിരിക്കും. ഒരു ഗ്രാം അടിസ്ഥാന യൂണിറ്റ് മുതൽ നിക്ഷേപകർക്ക് സ്വർണ്ണം വാങ്ങാം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി എട്ട് വർഷമാണ്. അഞ്ച് വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷനുമുണ്ട്.
ആർക്കൊക്കെ വാങ്ങാം?
രാജ്യത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച് യു എഫ്), ട്രസ്റ്റുകൾ, സർവ്വകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമേ ബോണ്ടുകൾ വാങ്ങാൻ കഴിയൂ. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണവും സബ്സ്ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തികൾക്ക് 4 കിലോഗ്രാം, എച്ച് യു എഫുകൾക്ക് 4 കിലോ, ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോ ഗ്രാം എന്നിങ്ങനെ ആയിരിക്കും.
വാങ്ങേണ്ടത് എവിടെ നിന്ന്?
ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെയുള്ള ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവ വഴിയാണ് സ്വർണ്ണ ബോണ്ടുകൾ വിൽക്കുക. ഏപ്രിൽ 20 മുതൽ സെപ്റ്റംബർ വരെ ആറ് തവണയായി സർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications