മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിയതോടെ രാജ്യത്തെ മിക്ക വിമാനക്കമ്പനികളും നഷ്ടത്തിലാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കാന്‍ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളത്തില്‍ നിന്നും 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. ചെയര്‍മാന്‍ അജയ് സിംഗിന്റെ അടക്കം ശമ്പളം വെട്ടിക്കുറയ്ക്കും. അതേസമയം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകില്ലെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി ചൊവ്വാഴ്ചയാണ് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചത്. എയര്‍ലൈനിന്റെ എല്ലാ ഗ്രേഡിലുമുള്ള ജീവനക്കാരുടെയും ശമ്പളം 10 ശതമാനം മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കും. അതേസമയം, താഴ്ന്ന ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് ഈ തീരുമാനം ബാധിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കി. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ തുക തന്റെ ശമ്പളത്തില്‍ നിന്നും വെട്ടിക്കുറക്കുന്നതായി എയര്‍ലൈന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് തീരുമാനിച്ചതായും സ്‌പൈസ് ജെറ്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
മൊറട്ടോറിയം; ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്ക് പലിശ ഈടാക്കും
ലോക്ക് ഡൗണ്‍ കാരണം മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിക്കാന്‍ സ്‌പൈസ് ജെറ്റ് നിര്‍ബന്ധിതമായിരിക്കുകയാണ്. എല്ലാ യാത്ര വിമാനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വെച്ചു. എന്നിരുന്നാലും ചരക്ക്, ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാര്‍ തുടങ്ങിയവരെ ഈ ശമ്പളമില്ലാത്ത അവധി ബാധിക്കില്ല. ഈ കാലയളവിലെ അവരുടെ ശമ്പളം മുഴുവന്‍ നല്‍കും.
കമ്പനി വലിയൊരു നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. കോവിഡ് 19നെ തുടര്‍ന്നുള്ള പ്രതിസന്ധി സ്‌പൈസ് ജെറ്റിലെ ആരെയും ബാധിക്കാതിരിക്കാന്‍ ചില കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഒരു ആഗോള പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍
ലോകത്തിലെ ഒരു എയര്‍ലൈന്‍ കമ്പനിയും ഈ ആഘാതത്തില്‍ നിന്നും മുക്തമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയിലെ വ്യോമയാന വ്യവസായം സര്‍ക്കാരിന്റെ സഹായം തേടുന്നുണ്ട്. ഇന്ത്യക്ക് പുറമെ വിദേശത്തുള്ള നിരവധി എയര്‍ലൈന്‍ കമ്പനികളും കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 63 ആഭ്യന്തര, 9 അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ 63 സ്ഥലങ്ങളിലേക്ക് ശരാശരി 600 പ്രതിദിന സര്‍വീസുകള്‍ സ്പൈസ് ജെറ്റ് നടത്തുന്നു.