ഏപ്രിൽ, മെയ് മാസങ്ങളിൽ ഭൂരിഭാഗം പൈലറ്റുമാർക്കും ശമ്പളം ലഭിക്കില്ലെന്ന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് അറിയിച്ചു. പകരം കുറഞ്ഞ വേതനം ലഭിക്കുന്നതിനായി കമ്പനിയുടെ ചരക്ക് വിമാനം പറപ്പിക്കാൻ മിക്കവർക്കും അവസരം ലഭിക്കുന്ന തരത്തിൽ പൈലറ്റുമാരെ പട്ടികപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ചരക്ക് വിമാനം പ്രവർത്തിപ്പിക്കുന്ന പൈലറ്റുമാർക്ക് അവർ പറക്കുന്ന സമയത്തിനനുസരിച്ചാണ് ശമ്പളം ലഭിക്കുക.
ചരക്ക് വിമാന സർവ്വീസ്
ഇന്ത്യയിലും വിദേശത്തും മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ പോലുള്ള ചരക്കുകൾ കൊണ്ടുപോകുന്ന അഞ്ച് ചരക്കു വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനുള്ളത്. കൂടാതെ, ചരക്ക് കൊണ്ടുപോകുന്നതിനായി യാത്രാ വിമാനങ്ങളായ ബോയിംഗ് 737, ക്യു 400 എന്നിവയും വിന്യസിച്ചിട്ടുണ്ട്. 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ പൈലറ്റുമാർക്ക് ശമ്പളം ലഭിക്കില്ല. എന്നാൽ വരും ആഴ്ചകളിൽ ചരക്ക് കയറ്റുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവഴി എല്ലാ പൈലറ്റുമാരുടെയും ജോലി ഉറപ്പാക്കാനാകുമെന്നും പൈലറ്റുമാർക്ക് അയച്ച സന്ദേശത്തിൽ എയർലൈൻ ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഗുർചരൻ അറോറ പറഞ്ഞു.
ശമ്പളം വെട്ടിക്കുറച്ചു
16 ശതമാനം സ്‌പൈസ് ജെറ്റ് വിമാനങ്ങളും 20 ശതമാനം പൈലറ്റുമാരും ഇപ്പോൾ ചരക്കുകൾ അതത് സ്ഥലങ്ങളിൽ എത്തിക്കാനാണ് പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് (കോവിഡ് -19) പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 24 മുതൽ മിക്ക വിമാനക്കമ്പനികളും യാത്രാ സർവ്വീസുകൾ നിർത്തി വച്ചിരിക്കുകയാണ്. സ്‌പൈസ് ജെറ്റ് ക്യാബിൻ ക്രൂ ജീവനക്കാരുടെ ശമ്പളം 30 ശതമാനം കുറച്ചിട്ടുണ്ട്. മാത്രമല്ല പ്രമോഷനുകളും മറ്റും നിർത്തി വയ്ക്കുകയും ചെയ്തു.
നിശ്ചിത ശമ്പളം
ഞായറാഴ്ച കമ്പനി പ്രഖ്യാപിച്ചത് അനുസരിച്ച് പുതിയ ശമ്പള ഘടനയിൽ 25 മണിക്കൂർ പറക്കലിന് നിശ്ചിത ശമ്പളം നൽകും. നേരത്തെ 50 മണിക്കൂർ പറക്കലിനായിരുന്നു നിശ്ചിത ശമ്പളം നൽകിയിരുന്നത്. 50 മണിക്കൂർ പറക്കലിന് നേരത്തെ 36,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളമായി ലഭിച്ചിരുന്നത്. ഇത് 29,000 രൂപയായി കുറച്ചു. കൂടാതെ, ലേ ഓവർ അലവൻസും എയർപോർട്ട് സ്റ്റാൻഡ്‌ബൈ അലവൻസും കമ്പനി നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.
ശമ്പളമില്ലാത്ത അവധി
ലോക്ക്ഡൌൺ കാരണം വരുമാനം കുറഞ്ഞതിനാൽ കമ്പനിയുടെ വലിയൊരു വിഭാഗം ജീവനക്കാരും ശമ്പളമില്ലാതെ അവധിയിലാണെന്ന് അടുത്തിടെ എയർലൈനിന്റെ പ്രൊമോട്ടറും സിഎംഡിയുമായ അജയ് സിംഗ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications