കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം നിരവധി ഇന്ത്യൻ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഈ വർഷം ഡിസംബർ അവസാനത്തോടെ നൂറുകണക്കിന് ആളുകളെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കോവിഡ് -19 പ്രതിസന്ധി കാരണം രാജ്യത്തുടനീളം, വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്ത് നിരവധി പിരിച്ചുവിടലുകൾ നടക്കുമെന്നും മിക്ക കമ്പനികളും ഇതിനകം തന്നെ ഒരു വിഭാഗം പിരിച്ചുവിടലുകൾ നടത്തി കഴിഞ്ഞെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ശമ്പള വർദ്ധനവില്ല
മിക്ക കമ്പനികളിലും ഏപ്രിൽ മാസം മൂല്യനിർണ്ണയ സമയമാണ്. കഴിഞ്ഞ വർഷത്തിൽ നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിന് പ്രതീക്ഷിച്ച പ്രതിഫലം ഇത്തവണ നിങ്ങൾക്ക് ലഭിക്കണമെന്നില്ല. അത് കാര്യമായി എടുക്കാതിരിക്കുന്നതാവും നല്ലത്. കാരണം രാജ്യമെമ്പാടുമുള്ള കമ്പനികൾ ആളുകളെ പിരിച്ചുവിടുന്നതിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
സ്റ്റാർട്ട് അപ് കമ്പനികൾ
കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ ഒരു മാസത്തിനിടെ ഓൺലൈൻ കമ്പനികളായ ഓയോ, സ്വിഗ്ഗി, ബ്ലാക്ക്ബക്ക്, ട്രീബോ, അക്കോ, ഫാബ് ഹോട്ടലുകൾ, മീഷോ, ഷട്ടിൽ എന്നിവ ശരാശരി 30 ശതമാനം ജോലികൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഓല, സൊമാറ്റോ, സൂംകാർ, മേക്ക്‌മൈട്രിപ്പ്, ചൈപോയിന്റ്, കാഷിഫൈ, ലിവ്‌സ്‌പേസ്, ഷോപ്പ്മാറ്റിക് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ 150 ഓളം എക്സിക്യൂട്ടീവുകളെ "ചെലവ് ചുരുക്കൽ" നടപടികൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കൂടുതൽ പിരിച്ചുവിടലുകൾ
ടെക്നോളജി സ്റ്റാർട്ടപ്പുകൾ അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡിമാൻഡ് ഇടിവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണം. പല ബിസിനസ്സുകളും ലയന ചർച്ചകളും മറ്റും ആരംഭിച്ചു കഴിഞ്ഞു. ഇതുവഴി കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ബാധിക്കുന്ന മേഖലകൾ
റീട്ടെയിൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകളെയാണ് കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 600 ലധികം കമ്പനികൾ ഈ മേഖലയിലെ ജീവനക്കാരെ പിരിച്ചുവിട്ടു. 660 പേരുടെ ശമ്പളം കുറച്ചിട്ടുണ്ടെന്ന് ബിഗ് ജോബ്സ് സൈറ്റ് വ്യക്തമാക്കുന്നു.