സ്പൈസ് ജെറ്റിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് സണ്‍ ഗ്രൂപ്പ് ഉടമയും സ്‌പൈസ് ജെറ്റിന്റെ മുന്‍ പ്രമോട്ടറുമായ കലാനിധി മാരന്‍. നേരത്തെയുളള കോടതി ഉത്തരവ് പ്രകാരം 243 കോടി രൂപ സണ്‍ ഗ്രൂപ്പ് ചെയര്‍മാന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പൈസ് ജെറ്റിന്റെ നിലവിലെ പ്രമോട്ടറായ അജയ് സിംഗിന്റെ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ട് കലാനിധി മാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
2015ലാണ് കടക്കെണിയെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ ഓഹരികള്‍ മാരൻ കുടുംബം അജയ് സിംഗിന് കൈമാറിയത്. 58.5 ശതമാനം ഓഹരികളാണ് കൈമാറിയിരുന്നത്. സ്‌പൈസ് ജെറ്റിന്റെ 18.9 കോടി ഓഹരി വാറന്റും മുന്‍ഗണനാ ഓഹരികളും മാരന്‍ കുടുംബത്തിന് കൈമാറാം എന്നായിരുന്നു ധാരണ. എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് കാര്യങ്ങള്‍ നിയമ യുദ്ധത്തിലേക്ക് നീങ്ങിയത്.

സെപ്റ്റംബറില്‍ 243 കോടി രൂപ നിക്ഷേപിക്കാന്‍ സ്‌പൈസ് ജെറ്റിനോട് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആറ് മാസത്തിനുളളില്‍ പണം നല്‍കിയില്ലെങ്കില്‍ കലാനിധി മാരന് സ്‌പൈസ് ജെറ്റിന്റെ ഓഹരി പങ്കാളിത്തത്തില്‍ നേരത്തെയുളള സ്ഥിതി അവകാശപ്പെടാം എന്നും കോടതി ഉത്തരവിട്ടിരുന്നു. അതിനര്‍ത്ഥം സ്‌പൈസ് ജെറ്റിന് വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ പുതിയ ഓഹരികള്‍ ഇറക്കുകയോ ഓഹരി വില്‍പ്പന നടത്തുകയോ ചെയ്യാന്‍ സാധിക്കില്ല എന്നാണ്.
കോടതി നിര്‍ദേശിച്ച പണം കമ്പനി നിക്ഷേപിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ കൈമാറുക അടക്കമുളള നടപടികളില്‍ നിന്നും അജയ് സിംഗിനെ തടയണം എന്നാണ് ഹൈക്കോടതിയില്‍ മാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ അജയ് സിംഗിന്റെ ഓഹരികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ വഴി അറ്റാച്ച് ചെയ്യാനും മാരന്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതേസമയം ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചതായാണ് സ്‌പൈസ് ജെറ്റ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.


Click it and Unblock the Notifications