ആഗോള എഐ ഉച്ചകോടിയില്‍ മധുര നിമിഷം, മലബാര്‍ കോഫി വേണമെന്ന് സുന്ദര്‍ പിച്ചൈ, ആസ്വാദനം പിന്നെ പ്രശംസ-വീഡിയോ കാണാം
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌സ് സമ്മിറ്റ് 2026, നിരവധി അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. ആല്‍ഫെബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, ഭാരത് ജിഐ കോഫി ലോഞ്ചില്‍ എത്തിയതായിരുന്നു അതിലൊന്ന്.

മലബാര്‍ അറബിക്ക കോഫി വേണമെന്ന് ശഠിച്ച അദ്ദേഹം, ഓരോ സിപ്പും ആസ്വദിച്ചു.
' മലബാര്‍ അറബിക്ക ഞങ്ങള്‍ക്കടുത്താണ്,' ജന്മദേശം തമിഴ് നാടായ സുന്ദര്‍പിച്ചൈ പറഞ്ഞു. കേരളത്തിലും കര്‍ണ്ണാടകത്തിലുമായി കാണപ്പെടുന്ന ഒരു തനതു കോഫീ ഇനം, വീണ്ടും ആഗോള ശ്രദ്ധനേടുകയായിരുന്നു അപ്പോള്‍.
എഐ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ അതൊരു മധുര നിമിഷമായി.
സംഭവത്തിന്റെ വീഡിയോ എക്‌സില്‍ പങ്കുവച്ച കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ''സുന്ദര്‍ പിച്ചൈ ഒരു സിപ്പ് എടുക്കുമ്പോള്‍ അത് എന്തുമാത്രം വിലപ്പെട്ടതാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ'' എന്നെഴുതി.
ഭാരത് ജിഐ
വാണിജ്യമന്ത്രാലയത്തിന്റെ ദേശീയ ബ്രാന്റാണ് ഭാരത് ജിഐ കോഫി. ജിഐ ടാഗ് (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ച ഇന്ത്യന്‍ കോഫി ഇനങ്ങളെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കൂര്‍ഗ്, അറാക്ക് വാലി, മലബാര്‍ കോഫികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എഐ ഹബ് വിശാഖപട്ടണത്ത്-15 ബില്യണ്‍ ഡോളര്‍ നിക്ഷേപം
ഗൂഗിള്‍ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ഫുള്‍-സ്റ്റാക്ക് എഐ ഹബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം സുന്ദര്‍ പിച്ചൈ സമ്മിറ്റില്‍ നടത്തി. 15 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന കേന്ദ്രത്തില്‍ എഐയ്ക്കാവശ്യമുള്ള മുഴുവന്‍ സൗകര്യങ്ങള്‍-വലികയ കമ്പ്യൂട്ടിംഗ് ശേഷി, ഡാറ്റ സെന്ററുകള്‍, നെറ്റ് വര്‍ക്ക് കണക്ഷനുകള്‍- എന്നിവ ഉള്‍പ്പെടും.
പ്രസംഗത്തില്‍ തന്റെ വിദ്യാര്‍ത്ഥി ദിനങ്ങള്‍ ഓര്‍ത്തെടുത്ത പിച്ചൈ, ചെന്നൈയില്‍ നിന്നുള്ള ഐഐടി ഖാരഗ്പൂര്‍ യാത്രകളും സ്മരിച്ചു.
മലബാറിന് അഭിമാനം
മലബാർ അറബിക്കയെ പ്രത്യേകമായി പരാമർശിച്ച പിച്ചൈയുടെ വാക്കുകൾ കേരളക്കാർക്ക് അഭിമാനകരമാണ്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിൽ ഒന്നിന്റെ തലവൻ, കേരളത്തിലെ ഒരു ഉൽപ്പന്നത്തെ പ്രശംസിച്ചത്, നമ്മുടെ പാരമ്പര്യ ഉൽപ്പന്നങ്ങൾക്കും ആഗോള വിപണിയിൽ വലിയ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നു.
AI, ഡിജിറ്റൽ നവീകരണം, GI ടാഗ് ഉൽപ്പന്നങ്ങൾ-ഇവയെല്ലാം ഒരേ വേദിയിൽ ഒരുമിച്ചുകൂടിയ നിമിഷം, ഇന്ത്യയുടെ പുതിയ തിരിച്ചറിവിനെ വ്യക്തമാക്കുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഒരു പുതിയ ഇന്ത്യയുടെ ചിത്രം അതിലൂടെ രൂപപ്പെട്ടു.


Click it and Unblock the Notifications


