ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിതാ വില്യംസും, ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ എത്തുന്നു എന്ന വാർത്ത പുറത്തുവരുന്നത്. വളരെയേറെ മാസങ്ങൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ എലോൺ മസ്കിന്റെ സ്പെയ്സ് എക്സാണ് ഈ ദൗത്യം പൂർത്തീകരിക്കാൻ മുൻപിൽ നിന്നത്. എന്തായാലും ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചു വരുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഇത്രയും വലിയ സാഹസികത നടത്തുമ്പോൾ, അതായത് ജീവൻ പണയം വെച്ചുകൊണ്ട് ബഹിരാകാശ നിലയത്തിൽ ഇത്രത്തോളം ദിവസം താമസിക്കുമ്പോൾ അതിന് എന്ത് പ്രതിഫലമാണ് സുനിതാ വില്യംസിന് ലഭിക്കുക എന്നതിനെ കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിലും മറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി ഉടലെടുത്തിരുന്നു. ഈ റിപ്പോർട്ടിൽ സുനിതാ വില്യംസിന് ലഭിക്കുന്ന ശമ്പളവും അവരുടെ ആസ്തിയും ആണ് ചർച്ച ചെയ്യുന്നത്.
സുനിത വില്യംസിന് എത്ര ശമ്പളം ലഭിക്കുന്നു?
ബഹിരാകാശ ഗവേഷണത്തിൽ വഹിച്ച സംഭാവനകളെക്കുറിച്ചും ദൗത്യങ്ങളിൽ ചെലവഴിച്ച ദീർഘകാലത്തെക്കുറിച്ചും അറിയുമ്പോൾ, പലർക്കും സ്വാഭാവികമായുണ്ടാകുന്ന സംശയം സുനിത വില്യംസിന് എത്ര ശമ്പളം ലഭിക്കുന്നു എന്നതാണ്.
നാസയിലെ ബഹിരാകാശയാത്രികർക്കുള്ള ശമ്പള സ്കെയിൽ യുഎസ് സർക്കാരിന്റെ ജി എസ് (ജനറൽ ഷെഡ്യൂൾ) ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും. സാധാരണയായി, ജി എസ് -12 മുതൽ ജി എസ് -15 വരെയുള്ള ഗ്രേഡുകൾ ബഹിരാകാശയാത്രികർക്ക് ബാധകമാണ്.
ജി എസ് -12 ഗ്രേഡിൽ തുടങ്ങുന്ന ബഹിരാകാശയാത്രികർക്ക് ഏകദേശം 66,167 ഡോളർ (ഏകദേശം 55 ലക്ഷം രൂപ) പ്രതിവർഷം ലഭിക്കും.
പരിചയസമ്പന്നരായ ബഹിരാകാശയാത്രികർ ജി എസ്-13 അല്ലെങ്കിൽ ജി എസ് -14 ഗ്രേഡിൽ ഉൾപ്പെടും, ഇത് 90,000-140,000 ഡോളർ (75 ലക്ഷം - 1.1 കോടി രൂപ) പ്രതിവർഷ ശമ്പളമായിരിക്കും.
ജി എസ് -15 ഗ്രേഡിൽ പ്രവർത്തിക്കുന്ന ഉന്നതതല ബഹിരാകാശയാത്രികർക്ക് 1.26 കോടി രൂപ (ഏകദേശം 152,258 ഡോളർ) വരെ പ്രതിവർഷം ശമ്പളം ലഭിക്കും.
സുനിത വില്യംസ് വർഷങ്ങളായുള്ള അനുഭവം, നാസയിലുണ്ടാക്കിയ നേട്ടങ്ങൾ, പദവിയുടെ ഉയരം എന്നിവ കണക്കിലെടുത്ത്, അവരുടെ ശമ്പളം ജി എസ് -14 അല്ലെങ്കിൽ ജി എസ് 15 ഗ്രേഡിൽ ആയിരിക്കുമെന്നാണ് കരുതുന്നത്.

ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് ആരോഗ്യ ഇൻഷുറൻസ്, പരിശീലന സൗകര്യങ്ങൾ, മാനസികാരോഗ്യ പിന്തുണ, യാത്രാ അലവൻസുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു.
വ്യക്തിപരമായ സമ്പത്ത്
ഫെഡറൽ മാർഷലായ ഭർത്താവ് മൈക്കൽ ജെ വില്യംസിനൊപ്പം ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സുനിത വില്യംസിന്‍റെ ആസ്തി ഏകദേശം 5 മില്യൺ ഡോളർ (41.5 കോടി രൂപ) ആണെന്ന് മാർക്ക് ഡോട്ട് കോം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം മടക്കയാത്ര
2024 ജൂൺ 5-നു സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗ് സ്പേസ് ക്രാഫ്റ്റ് വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യത്തിനായി തിരിച്ചു. എന്നാൽ, പേടകത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതോടെ ഇവരുടെ ബഹിരാകാശ യാത്ര 9 മാസത്തിലധികം നീണ്ടുപോയി.
നാസ, SpaceX ന്റെ സഹായത്തോടെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ വിക്ഷേപിച്ചിരിക്കുകയാണ്, ഇത് ISS-ലേക്ക് എത്തിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം, 2025 മാർച്ച് 19-നു സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങും.
മടക്കയാത്രയിൽ ഇവർക്കൊപ്പം Crew-9 ദൗത്യത്തിലെ മറ്റു ബഹിരാകാശയാത്രികരായ നാസയുടെ നിക്ക് ഹേഗ്, റോസ്‌കോസ്മോസിന്റെ അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഡ്രാഗൺ പേടകത്തിൽ മടങ്ങും.
ദീർഘകാലം ബഹിരാകാശത്തിൽ ചെലവഴിച്ച സുനിത വില്യംസ്, തൻറെ ദൗത്യത്താൽ ബഹിരാകാശ ഗവേഷണത്തിനും നാസയിലെയും യുവ ബഹിരാകാശയാത്രികർക്കും വലിയ പ്രചോദനമായി തുടരുന്നു.
സുനിത വില്യംസ് എന്ന മാതൃക
സത്യത്തിൽ സുനിത വില്യംസ് ഒരു മാതൃകയാണ്. ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും ഉള്ള മികച്ച മാതൃക. അവനവന്റെ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നും, ലിംഗ വ്യത്യാസമില്ലാതെ ഭൂമിയിൽ നേട്ടങ്ങളുടെ ഏത് പടികൾ വരെ കേറി പോകാമെന്നും വ്യക്തമാക്കി തരുന്ന മാതൃക. കല്പന ചൗള എന്ന ധീര വനിതയുടെ പേരിനിപ്പുറം ബഹിരാകാശ സ്വപ്നങ്ങളിലേക്ക് നടന്നു കയറിയ മറ്റൊരു ഇന്ത്യൻ വനിത എന്ന നിലയിൽ സുനിതാ വില്യംസിന്റെ ജീവിതം കണ്ട് പഠിക്കേണ്ട ഒന്ന് തന്നെയാണ്


Click it and Unblock the Notifications