മുംബൈ: ഇന്ത്യയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. വാഹന വിപണി ഒന്നടങ്കം കൂപ്പുകുത്തി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന ടാര്‍ഗറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ് മാതൃ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. മുന്‍പ്, 2019 സാമ്പത്തിക വര്‍ഷം നാലു ശതമാനം വളര്‍ച്ച ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ ശുഭകരമല്ല മാരുതിയുടെ കാര്യം.
വില്‍പ്പനയില്‍ 25 ശതമാനം വീഴ്ച്ച കമ്പനിക്ക് ഇന്ത്യയില്‍ സംഭവിച്ചു. രണ്ടാം പകുതിയിലും മാരുതിക്ക് 20 ശതമാനം വില്‍പ്പനയിടിവ് ആവര്‍ത്തിക്കുമെന്നാണ് സുസുക്കിയുടെ വിലയിരുത്തില്‍. മറുഭാഗത്ത് മാരുതിയുടെ വീഴ്ച്ച സുസുക്കിയുടെ പ്രകടനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ആഗോള വിപണിയില്‍ ജാപ്പനീസ് കമ്പനിയുടെ വില്‍പ്പന 17 ശതമാനമാണ് കുറഞ്ഞത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം 13.2 ശതമാനം ഇടിവോടെയായായിരിക്കും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കുക.
ഇതേസമയം, ഒക്ടോബര്‍ മാസം മാരുതി രേഖപ്പെടുത്തിയ വളര്‍ച്ച ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് തെല്ലൊരാശ്വാസമാകുന്നു. എന്തായാലും വിപണിയിലെ പ്രതിസന്ധി മുന്നില്‍ക്കണ്ട് വരുമാനവും പ്രവര്‍ത്തന വരുമാനവും അറ്റാദായവും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ, നടപ്പു സാമ്പത്തിക വര്‍ഷം 20 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു മാരുതി ലക്ഷ്യമിട്ടത്. എന്നാല്‍ ഇപ്പോള്‍ 2020 മാര്‍ച്ചോടെ 15 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ ദൗത്യം.
ഇതിനിടയില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അടുത്തവര്‍ഷം രാജ്യത്ത് കര്‍ശനമാകാനിരിക്കുകയാണ്. ഈ ചുവടുമാറ്റത്തില്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം ഒരല്‍പ്പം ആശങ്കയുണ്ട്. ഭാരത് സ്റ്റേജ് IV -ല്‍ നിന്നും ഭാരത് സ്റ്റേജ് VI -ലേക്ക് ഇന്ത്യന്‍ വാഹന വിപണി കടക്കുമ്പോള്‍ ഡിമാന്‍ഡ് കൂടുമോ കുറയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ ചെറുകാര്‍ ശ്രേണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് മാരുതിയെ ഏറ്റവുമധികം വലയ്ക്കുന്നത്. ആറ് മാസം കൊണ്ട് 53 ശതമാനം ഇടിവ് ഈ ശ്രേണിയില്‍ കമ്പനി നേരിടുന്നുണ്ട്. ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന പശ്ചാത്തലത്തില്‍ ചെറു കാറുകള്‍ വിറ്റഴിക്കുകയെന്നത് മാരുതിക്ക് വലിയ തലവേദനയാകും. നിലവിലെ പ്രതിസന്ധിയില്‍ വിപണി വിഹിതം നഷ്ടപ്പെടുന്നതും മാരുതിയുടെ പാളയത്തില്‍ പുതിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
55 ശതമാനത്തില്‍ നിന്നും 50 ശതമാനമായി മാരുതിയുടെ വിഹിതം കുറഞ്ഞിരിക്കുകയാണ്. മാരുതിയുടെ വീഴ്ച്ച നേട്ടാക്കിമാറ്റുന്നതാകട്ടെ കിയ, എംജി മോട്ടോര്‍ മുതലായ പുത്തന്‍ കമ്പനികളും. വൈകാതെ ഡീസല്‍ പതിപ്പുകളുടെ അഭാവവും എസ്‌യുവി മോഡലുകളുടെ പരിമിതിയും മാരുതിക്ക് വിനയായി മാറുമെന്നാണ് വിലയിരുത്തല്‍.
എയർ ഇന്ത്യ വിൽപ്പന: 87 വർഷങ്ങൾക്ക് ശേഷം ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ തിരിച്ച് പിടിക്കുമോ?
അടുത്തകാലത്തായി കോമ്പാക്ട് കാറുകളില്‍ നിന്നും യൂട്ടിലിറ്റി വാഹനങ്ങളിലേക്കാണ് ഉപഭോക്താക്കള്‍ നോട്ടമെത്തിക്കുന്നത്. ഈ ശ്രേണിയില്‍ മാരുതിക്ക് ശക്തമായ സാന്നിധ്യമില്ല. എന്തായാലും ഈ വര്‍ഷം 4500 കോടി രൂപ മുതല്‍മുടക്കാനുള്ള ആലോചനയില്‍ നിന്നും മാരുതി പിന്നോട്ടില്ലെന്നാണ് വിവരം.