ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിരക്ക് കുതിച്ചുയരാന്‍ കാരണമെന്താണ്? ചോദിക്കുന്നത് മറ്റാരുമല്ല, സ്വിഗ്ഗി/സൊമാറ്റോ ഉപഭോക്താക്കള്‍ തന്നെ. ആദ്യകാലത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുമായിരുന്നു സ്വിഗ്ഗിയും സൊമാറ്റോയും. ആകര്‍ഷകമായ ഡിസ്‌കൗണ്ട് മേളങ്ങള്‍ പതിവായതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃഖലകള്‍ രാജ്യത്ത് 'വന്‍ ഹിറ്റായി'. പക്ഷെ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ചിത്രം മാറി. സ്വിഗ്ഗിയിലും സൊമാറ്റോയിലും ഭക്ഷണ വിഭവങ്ങള്‍ക്ക് നിരക്ക് കുത്തനെ ഉയര്‍ന്നു.
ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ ഹോട്ടല്‍ നിരക്കിനെക്കാള്‍ വലിയ വില നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക്. ഹോട്ടലില്‍ നേരിട്ടു ചെന്നാല്‍ ഈടാക്കുന്ന വിലയല്ല സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളിലുടെ ഓര്‍ഡര്‍ ചെയ്യുമ്പോള്‍. വിഭവങ്ങളുടെ യഥാര്‍ത്ഥ വിലയെക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതലാണ്. ഈ വിലവൈരുധ്യം ബെംഗളൂരു സ്വദേശി അടുത്തിടെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
സ്വിഗ്ഗിയോടായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. 'പതിയെ ഡിസ്‌കൗണ്ട് ബഹളങ്ങളെല്ലാം കെട്ടടങ്ങി. നിലവില്‍ സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളില്‍ വിഭവങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇതു പോരാഞ്ഞിട്ട് ഡെലിവറി, പാക്കേജിങ് ചാര്‍ജുകളും', ബെംഗളൂരു സ്വദേശിയുടെ സംശയം ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തതോടെ മറുപടിയുമായി സ്വിഗ്ഗി രംഗത്തെത്തി. അതത് ഹോട്ടലുകളാണ് സ്വിഗ്ഗിയില്‍ വില നിശ്ചയിക്കുന്നത്. ഇതില്‍ സ്വിഗ്ഗി ഇടപെടാറില്ല. വില കൂട്ടുന്നതും വില കുറയ്ക്കുന്നതും ഹോട്ടലുകളുടെ തീരുമാനമാണെന്ന് സ്വിഗ്ഗി വ്യക്തമാക്കി.
നിലവില്‍ 'സ്വിഗ്ഗി സൂപ്പര്‍' പദ്ധതിയിലൂടെ ഡെലിവറി ചാര്‍ജില്‍ നിന്നും രക്ഷനേടാന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം ഒരുക്കുന്നുണ്ട്. മുന്‍പ് 79 രൂപയുണ്ടായിരുന്നു സ്വിഗ്ഗി സൂപ്പറിന്റെ പ്രതിമാസ നിരക്ക് ഇപ്പോള്‍ 149 രൂപയാണ്. മൂന്നു മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ നിരക്കും 179 രൂപയില്‍ നിന്ന് 349 രൂപയായി കുത്തനെ ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷം നേരിട്ട ഭീമമായ നഷ്ടം മുന്‍നിര്‍ത്തിയാണ് സ്വിഗ്ഗി സൂപ്പര്‍ നിരക്കുകള്‍ കമ്പനി കൂട്ടിയത്.
Most Read: 2020ൽ കടത്തിൽ മുങ്ങുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ?
റിപ്പോര്‍ട്ടുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 2,367 കോടി രൂപയോളം നഷ്ടം സ്വിഗ്ഗി നേരിടുന്നുണ്ട്. മുന്‍വര്‍ഷം 385 രൂപയായിരുന്നു സ്വിഗ്ഗിക്ക് സംഭവിച്ച ഇടിവ്. എന്തായാലും നിലവില്‍ ഇന്ത്യയിലെ മുന്‍നിര ഭക്ഷണ വിതരണ കമ്പനികളിലൊന്നാണ് സ്വിഗ്ഗി. സൊമാറ്റോയാണ് സ്വിഗ്ഗിയുടെ പ്രധാന പ്രതിയോഗി. നേരത്തെ, യൂബര്‍ ഈറ്റ്‌സിനെ സൊമാറ്റോ ഒന്നടങ്കം വാങ്ങിയിരുന്നു. ഇന്ത്യയില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഭക്ഷണ വിതരണ ശൃഖലയായ യൂബര്‍ ഈറ്റ്‌സിനെ യൂബര്‍ സൊമാറ്റോയ്ക്ക് വിറ്റത്.