സ്വിഗ്ഗി തൊഴിലാളികൾ സമരത്തിലേയ്ക്ക്; ഇതോടെ കോഴിക്കോടെ ഫുഡ് ഡെലിവറി സേവനം തടസ്സപ്പെട്ടു
കോഴിക്കോട്: ഇന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ എണ്ണം വളരെ കൂടുതലാണ്. വീടുകളിൽ നിന്ന് ഭക്ഷണം ഉണ്ടാക്കുന്നതിനു പകരം എല്ലാവരും ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്ന കാലമാണിത്. നഗരങ്ങളിൽ മാത്രമല്ല ചെറിയ ടൗണുകളിലും ഇത്തരം ആപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളെല്ലാം ജനപ്രിയമാണ്. എന്നാൽ കോഴിക്കോട് സ്വിഗ്ഗി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു.
മാനേജ്‌മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണത്തിനുമെതിരെയാണ് സ്വിഗ്ഗി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇതോടെ കോഴിക്കോട്ട് ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. മിനിമം വേതനം, ദിവസ-പ്രതിവാര ഇൻസെൻ്റീവ്, ബോണസ്, തുല്യ ജോലിക്ക് തുല്യ വേതനം, കിലോമീറ്റർ അടിസ്ഥാനമാക്കിയുള്ള ന്യായമായ ചാർജുകൾ, ജില്ലാതല സ്വിഗ്ഗി ഓഫീസുകൾ സ്ഥാപിക്കൽ തുടങ്ങി 13 ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്.

ഈ പ്രതിസന്ധിയ്ക്ക് എതിരെ ലേബർ കമ്മീഷണർക്കും മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ടും ചർച്ചയിൽ ഏർപ്പെടാൻ മാനേജ്‌മെൻ്റ് തയ്യാറായില്ല. വർഷങ്ങളായി തങ്ങൾ ചൂഷണത്തിന് വിധേയരാണെന്നും ഒരു മാസം മുമ്പാണ് സമരത്തെക്കുറിച്ച് കമ്പനിയെ അറിയിച്ചതെന്നും സ്വിഗ്ഗി തൊഴിലാളികൾ ആരോപിച്ചു. എന്നാൽ ഈ പ്രതിഷേധം തകർക്കാനുള്ള നടപടികൾ മാത്രമാണ് കമ്പനി സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സമരത്തിന് സി.ഐ.ടി.യു, എച്ച്.എം.എസ്, ഐ.എൻ.ടി.യു.സി, എസ്.ടി.യു ഉൾപ്പെടെ വിവിധ തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ട്.
ഈ പ്രതിഷേധം വെറും സ്വിഗ്ഗി തൊഴിലാളികളുടേത് മാത്രമല്ല. ഇത്തരത്തിൽ മാനേജ്മെൻ്റിൻ്റെ ചൂഷണങ്ങൾ നേരിടുന്ന നിരവധി ജീവനക്കാർ മറ്റു സ്ഥാപനങ്ങളിലുമുണ്ട്. തൊഴിലാളികളുടെ ആവശ്യം മാനേജ്മെൻ്റ് അംഗീകരിച്ചാൽ ഈ പ്രതിഷേധങ്ങൾ അവസാനം ഉണ്ടാവും. എന്നാൽ ഈ ഒരു പ്രശ്നത്തിലൂടെ നഗരത്തിലെ മൊത്തം ഫുഡ് ഡെലിവറി സേവനമാണ് മുടങ്ങിയത്.


Click it and Unblock the Notifications


