കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെയും ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും (സിഇഒമാർ) ശമ്പളം 20 ശതമാനം വരെ വെട്ടിക്കുറയ്ക്കും. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശമ്പള വെട്ടിക്കുറയ്ക്കൽ. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വാർഷിക റിപ്പോർട്ട് അനുസരിച്ച് സിഇഒ രാജേഷ് ഗോപിനാഥന്റെ ശമ്പള പാക്കേജ് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2019-20ൽ 16 ശതമാനം കുറച്ച് 13.3 കോടി രൂപയാക്കിയിരുന്നു.
കമ്പനിയുടെ അതിജീവന ഘട്ടത്തെ സഹായിക്കാൻ ഉന്നത മാനേജ്‌മെന്റ് ടീമംഗങ്ങളുടെ ഈ പാദത്തിലെ ശമ്പളത്തിന്റെ ഒരു ശതമാനം നൽകുമെന്ന് ഇന്ത്യൻ ഹോട്ടൽസ് അറിയിച്ചു. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയുടെ സമയത്ത് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുക എന്നതാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ടാറ്റാ സ്റ്റീൽ, ടാറ്റ പവർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ ക്യാപിറ്റൽ, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ് തുടങ്ങി നിരവധി കമ്പനികളുടെ സിഇഒമാരുടെയും എംഡികളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. നടപ്പുവർഷത്തെ ബോണസുകളിൽ പ്രധാനമായും കുറവുണ്ടാകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഗ്രൂപ്പിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ബിസിനസുകൾ പരിരക്ഷിക്കുന്നതിന് ചില കടുത്ത നടപടികൾ ആവശ്യമായി വന്നേക്കാം. ശരിയായ നേതൃത്വം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുമെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ സംസ്കാരം എന്ന നിലയിൽ, ജീവനക്കാർക്ക് കഴിയുന്നത്ര പരിരക്ഷ ഉറപ്പാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications