കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ആഴ്ചകളോളം നീണ്ട ലോക്ക്ഡൗൺ ബിസിനസുകളെ ബാധിച്ചതിനാൽ ടാറ്റ ഗ്രൂപ്പ് ചില കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടായതിനെത്തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ടാറ്റാ ഈ തീരുമാനത്തിൽ എത്തിയത്. കൊവിഡ് -19 മഹാമാരി യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഹോട്ടൽ വ്യവസായം
ഇന്ത്യൻ ഹോട്ടലുകൾ (താജ്), ടാറ്റ എസ്‌ഐഎ എയർലൈൻസ്, വിസ്താര, ടാറ്റ മോട്ടോഴ്‌സ് എന്നിവ യാത്രാ നിയന്ത്രണവും ലോക്ക് ഡൌണും കാരണം ഏറെ പ്രതിസന്ധിയിലായി. എന്നാൽ ടാറ്റാ പവർ, ടാറ്റ കമ്മ്യൂണിക്കേഷൻസ് പോലുള്ള മറ്റ് സ്ഥാപനങ്ങൾ കമ്പനിയെ സഹായിച്ചു. താജ് ആഡംബര ഹോട്ടലുകളിലെ എക്സിക്യൂട്ടൂവുകൾ ജീവനക്കാരുടെ ശമ്പളത്തിനായി അവരുടെ ശമ്പളത്തിലെ ഒരു ശതമാനം സംഭാവന ചെയ്യും. കമ്പനിയുടെ അതിജീവന ഘട്ടത്തെ സഹായിക്കുന്നതിനാണ് ഈ പാദത്തിലെ ശമ്പളത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പുനീത് ചട്വാൾ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു.
ശമ്പള പ്രതിസന്ധി
മാസം തോറും വിലയിരുത്തൽ തുടരുകയും സാഹചര്യം വികസിക്കുന്നതിനനുസരിച്ച് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ഹോട്ടൽ ശൃംഖലകൾ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ടെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊവിഡ് -19 മഹാമാരി ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചതിനെത്തുടർന്ന് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലെമൻ ട്രീ ഹോട്ടലുകൾ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം 50-66 ശതമാനം ശമ്പളം വെട്ടിക്കുറച്ചു.
ഓയോ, വിസ്താര
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പിന്തുണയുള്ള ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് എല്ലാ ജീവനക്കാരുടെയും ശമ്പളം ഏപ്രിൽ മുതൽ നാല് മാസത്തേക്ക് 25 ശതമാനം കുറച്ചിട്ടുണ്ട്. കൂടാതെ ചില ജീവനക്കാരെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രീമിയം കാരിയറായ വിസ്താര തങ്ങളുടെ 4,000 ജീവനക്കാരിൽ 30 ശതമാനം പേരെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ചില ദിവസങ്ങളിൽ ശമ്പളമില്ലാതെ അവധിക്ക് അയച്ചിട്ടുണ്ട്.
ടിസിഎസ്
കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി എല്ലാ വാണിജ്യ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് ഈ വർഷം ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തങ്ങളുടെ 4.5 ലക്ഷം ജീവനക്കാരിൽ ഒരാളെയും പിരിച്ചുവിടില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും ഈ വർഷം ശമ്പള വർദ്ധനവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.


Click it and Unblock the Notifications