കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുന്ന് ടാറ്റാ ഗ്രൂപ്പും. ടാറ്റാ ഗ്രൂപ്പ് - ടാറ്റ ട്രസ്റ്റുകളും ടാറ്റ സൺസും ചേർന്ന് കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 1,500 കോടി രൂപ സംഭാവന നൽകുമെന്ന് ചെയർമാൻ രത്തൻ ടാറ്റ ശനിയാഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു. മെഡിക്കൽ ഓഫീസർമാർക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകൽ, വർദ്ധിച്ചുവരുന്ന കേസുകൾ ചികിത്സിക്കുന്നതിനുള്ള ശ്വസന സംവിധാനങ്ങൾ, രാജ്യത്ത് പരിശോധന വേഗത്തിലാക്കാൻ കിറ്റുകൾ പരീക്ഷിക്കൽ, ഇതിനകം വൈറസ് പിടിപെട്ടവർക്ക് ചികിത്സാ സൗകര്യങ്ങൾ
നൽകൽ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കും.
ഏറ്റവും വലിയ വെല്ലുവിളി
കൊറോണ വൈറസിനെതിരെ പോരാടാൻ ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പരിശീലിപ്പിക്കുമെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിയെ നേരിടാൻ അടിയന്തര വിഭവങ്ങൾ വിന്യസിക്കേണ്ടതുണ്ട്, ഇത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും രത്തൻ ടാറ്റ തന്റെ പോസ്റ്റിൽ പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് സ്ഥാപനമായ ടാറ്റ സൺസ് കോവിഡ് -19 ന് 1,000 കോടി അധിക പിന്തുണ പ്രഖ്യാപിച്ചു. ടാറ്റാ ട്രസ്റ്റ് നേരത്തെ 500 കോടിയിലധികം രൂപ പ്രഖ്യാപിച്ചിരുന്നു.
സേവനങ്ങൾ
ആവശ്യമായ വെന്റിലേറ്ററുകളും നിർമ്മിക്കുന്നുണ്ടെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. കോവിഡ് -19 ന്റെ ആഘാതം മൂലം ഇന്ത്യയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും നിലവിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്. ഇതിനെതിരെ ഏറ്റവും മികച്ച നടപടി ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് -19 നും അനുബന്ധ പ്രവർത്തനങ്ങൾക്ക് 1,000 കോടി അധിക സഹായം പ്രഖ്യാപിച്ച ചന്ദ്രശേഖരൻ തങ്ങൾ ടാറ്റ ട്രസ്റ്റുകളുമായും ചെയർമാൻ എമെറിറ്റസ് ടാറ്റയുമായും ചേർന്ന് പ്രവർത്തിക്കുമെന്നും സംരംഭങ്ങളെ പൂർണമായും പിന്തുണയ്ക്കുമെന്നും പറഞ്ഞു.
മുകേഷ് അംബാനി
മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവർക്ക് പിന്നാലെയാണ് കോവിഡ് -19 നെതിരെ പോരാടുന്നതിന് ദുരിതാശ്വാസ നടപടികൾ നൽകുന്നതിന് ടാറ്റ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് -19 പൊട്ടിത്തെറി നേരിടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 5 കോടി രൂപയുടെ പ്രാഥമിക സഹായം നൽകിയതായി അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. പ്രതിദിനം ഒരു ലക്ഷം ഫെയ്‌സ് മാസ്കുകൾ ഉത്പാദിപ്പിക്കുമെന്നും സ്യൂട്ടുകളും വസ്ത്രങ്ങളും പോലുള്ള നിരവധി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ റിലയൻസ് അറിയിച്ചിരുന്നു.
ആനന്ദ് മഹീന്ദ്ര
കോവിഡ് -19 രോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് നിർണായകമായ വെന്റിലേറ്ററുകൾ ലഭ്യമാക്കുന്നതിനായി മഹീന്ദ്ര ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് -19 രോഗികൾക്ക് പരിചരണ സൗകര്യമായി മഹീന്ദ്ര റിസോർട്ടുകളും സംഘം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐടിസി, എച്ച് യു എൽ, ഗോദ്‌റെജ് എന്നിവയുൾപ്പെടെ നിരവധി എഫ്‌എംസിജി കമ്പനികളും സർക്കാരിനെ സഹായിക്കാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് അഥവാ കോവിഡ് -19 കേസുകളുടെ എണ്ണം ഇന്ത്യയിൽ 900 കവിഞ്ഞു. മരണസംഖ്യ 19 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.