ആഭ്യന്തര വാഹന വിപണിയിലെ മാന്ദ്യത്തെ തുടർന്ന് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റ വിവിധ വകുപ്പുകളിലെ 1600 ജീവനക്കാർക്ക് വിആർഎസ് വാഗ്ദാനം ചെയ്യാനാണ് ഒരുങ്ങുന്നത്.
സ്വയം വിരമിക്കൽ പദ്ധതി
ജീവനക്കാരുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നടപടികൾ. അടുത്ത മാസങ്ങളിൽ ജെഎൽആറിലെ അധിക സ്റ്റാഫുകളെ നീക്കം ചെയ്യുന്നതിനു പുറമേ, എല്ലാ സ്ഥലങ്ങളിലും വിഭാഗങ്ങളിലുമായി 1,600 ൽ അധികം ആളുകൾക്ക് കമ്പനി സ്വയം വിരമിക്കൽ പദ്ധതിയുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 2020 ഏപ്രിൽ മുതൽ ആരംഭിക്കാൻ പോകുന്ന കർശനമായ എമിഷൻ നിയമങ്ങളാണ് ടാറ്റയുടെ പ്രതിസന്ധികൾ രൂക്ഷമാക്കിയത്.
മറ്റ് കമ്പനികൾ
ടാറ്റയ്ക്ക് മുമ്പ് മറ്റ് വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ് എന്നിവയും ഈ വർഷം സമാനമായ സ്വയം വിരമിക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
ജീവനക്കാരുടെ ചെലവ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റാ മോട്ടോഴ്‌സ് ജീവനക്കാരുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. 2017 ലും സമാനമായ വിആർഎസ് പദ്ധതി കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് നിരവധി ജീവനക്കാർ വിആർഎസ് പാക്കേജ് തിരഞ്ഞെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ടാറ്റാ മോട്ടോറിന്റെ ജീവനക്കാരുടെ ചെലവ് സെപ്റ്റംബർ പാദത്തിൽ അറ്റവിൽപ്പനയുടെ 10.7 ശതമാനമായി ഉയർന്നിരുന്നു. മുൻവർഷം ഇത് 5.9 ശതമാനമായിരുന്നു.
കമ്പനിയുടെ വരുമാനം
2019 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 1,281.97 കോടി രൂപയുടെ അറ്റാദായമാണ് ടാറ്റാ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 109.14 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം 17,758.69 കോടി രൂപയായിരുന്നു. ഈ വർഷം വരുമാനം 44 ശതമാനം കുറഞ്ഞ് 10,000 കോടി രൂപയായി.


Click it and Unblock the Notifications