രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളും ആഡംബര കാർ ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമയുമായ ടാറ്റ മോട്ടോഴ്‌സ്, സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 314.5 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. എന്നാല്‍, സിഎൻബിസി-ടിവി 18 വോട്ടെടുപ്പ് കണക്കാക്കിയ 1,290 കോടി രൂപയുടെ നഷ്ടത്തോളം എത്തിയില്ലെന്നത് ആശ്വാസകരമാണ്.
2019 സെപ്റ്റംബർ പാദത്തിൽ കമ്പനി 216.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ വാണിജ്യ വാഹനങ്ങളുടെയും ജെഎൽആർ വോള്യങ്ങളുടെയും ഇടിവ് മൂലം കമ്പനിയുടെ ഏകീകൃത വരുമാനം 18.2 ശതമാനം ഇടിഞ്ഞ് 53,530 കോടി രൂപയായി. “പല രാജ്യങ്ങളിലും രണ്ടാമത്തെ കൊവിഡ് ബാധയുടെ തരംഗം ഉണ്ടാകുമെന്ന ആശങ്കയും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും ഉണ്ടെങ്കിലും, വരും മാസങ്ങളിൽ ആവശ്യവും വിതരണവും ക്രമേണ വീണ്ടെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ടാറ്റ മോട്ടോഴ്സ് ബിഎസ്‌ഇ ഫയലിംഗിൽ വ്യക്തമാക്കി.

2021 സാമ്പത്തിക വര്‍ഷത്തില്‍, വാണിജ്യ വാഹന (സിവി) വിൽപന 56 ശതമാനം ഇടിഞ്ഞ് 38,300 യൂണിറ്റായി. എന്നാല്‍, വാര്‍ഷിക അടിസ്ഥാനത്തില്‍, പാസഞ്ചർ വാഹന വിൽപ്പന 73 ശതമാനം വർധിച്ച് 53,500 യൂണിറ്റായി ഉയർന്നു. തുടർച്ചയായി ഗണ്യമായ വർധനവുണ്ടായതായും കമ്പനി അറിയിച്ചു. പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിൽ നിന്നുള്ള വരുമാനവും 86.3 ശതമാനം വർധിച്ചു.
യുകെ ആസ്ഥാനമായുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ 2020 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1,13,600 യൂണിറ്റുകൾ വിറ്റഴിച്ചു. കോവിഡ് -19 മൂലം വാര്‍ഷിക അടിസ്ഥാനത്തില്‍ 11.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും തുടർച്ചയായി 53 ശതമാനം വർധന നേടാന്‍ കമ്പനിയ്ക്കായി. 4.4 ബില്യൺ പൗണ്ട് വരുമാനമാണ് ജെഎൽആർ റിപ്പോർട്ട് ചെയ്തത്. അതായത്, ഒന്നാം പാദത്തിൽ നിന്ന് 52.2 ശതമാനം വർധന. രണ്ടാം പാദത്തിൽ 65 ദശലക്ഷം പൗണ്ടാണ് നികുതിക്ക് മുമ്പുള്ള ലാഭമായി (പിബിടി) കമ്പനി നേടിയത്.
മുൻ പാദത്തിലെ 413 ദശലക്ഷം പൗണ്ടിന്റെ നഷ്ടത്തിൽ നിന്നിത് ഗണ്യമായി ഉയർന്നു. എന്നാൽ ഒരു വർഷം മുമ്പത്തെ 156 ദശലക്ഷം പൗണ്ടിന്റെ പ്രീ-കോവിഡ് പിബിടിയേക്കാൾ കുറവാണിത്. ഈ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 669 കോടി രൂപയും ജെഎൽആർ 531 ദശലക്ഷം പൗണ്ടുമാണ് ഉൽപ്പന്നങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപിച്ചത്. ഈ കാലയളവിൽ ഇരുവരും യഥാക്രമം 2,300 കോടി രൂപയും 463 ദശലക്ഷം പൗണ്ടും പോസിറ്റീവ് പണമൊഴുക്കും രേഖപ്പെടുത്തി.


Click it and Unblock the Notifications