ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കമ്പനിയാണ് ടാറ്റാ മോട്ടോർസ്. ഒരു പക്ഷെ നിങ്ങളുടെ പലരുടേയും കയ്യിലുള്ള വാഹനവും ടാറ്റയുടേതായിരിക്കും. മികച്ച സുരക്ഷയ്ക്കൊപ്പം താങ്ങാവുന്ന വിലയും എന്നതാണ് ടാറ്റാ മോട്ടോഴ്സിന്‍റെ പ്രത്യേകതകൾ.
ടാറ്റാ മോട്ടോഴ്സിനെ സംബന്ധിച്ച് നിർണായകമായ ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വാണിജ്യ വാഹനം , യാത്രാ വാഹനം എന്നിങ്ങനെ രണ്ടു വിഭാഗമായി കമ്പനിയെ വിഭജിക്കുന്നു എന്നതായിരുന്നു ആ വാർത്ത. ബ്രിട്ടീഷ് ആഡംബര കാർ യൂണിറ്റ് ജാഗ്വാർ ലാൻഡ് റോവർ അടക്കമുള്ള ആസ്തികൾ ഈ വിഭജനത്തിൽ ഉൾപ്പെടും.

ഓഹരി വില 1000 കടന്നു
വിഭജന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സിന്‍റെ ഓഹരിയിലും വലിയ മുന്നേറ്റമാണുണ്ടായത്. മാർച്ച് അഞ്ചിന് ടാറ്റാ മോട്ടോഴ്സിന്‍റെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,027 രൂപയിലെത്തി.
മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജുകൾ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ ടാറ്റോ മോട്ടോഴ്സിന്‍റെ ടാർജറ്റ് വിലയും ഉയർത്തിയിട്ടുണ്ട്. ബിസിനസിനെ രണ്ട് ലിസ്‌റ്റഡ് വിഭാഗമായി വിഭജിക്കാനുള്ള ടാറ്റയുടെ തീരുമാനം കമ്പനിയുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ജെപി മോർഗൻ വിലയിരുത്തുന്നത്. തീരുമാനം ടാറ്റാ മോട്ടോഴ്സിന്‍റെ മൂല്യവും വിൽപ്പനയും ഉയർത്തും. 1,013 രൂപയാണ് ജെപി മോർഗൻ ടാഗെറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
നോമുറ ടാർഗെറ്റ് വില 1,057
ബ്രോക്കറേജ് സ്ഥാപനമായ നോമുറ വാങ്ങുക (ബൈ കോൾ) ടാറ്റാ മോട്ടോഴ്സിന് നൽകിയിട്ടുണ്ട്. 1,057 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് നിലവിലെ വിപണി വിലയെക്കാൾ 7 ശതമാനം കൂടുതലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വരും വർഷങ്ങളിൽ യാത്ര വാഹനം (പാസഞ്ചർ വെഹിക്കിൾ) ബിസിനസ് നേട്ടമുണ്ടാക്കുമെന്നാണ് നോമുറയുടെ വിലയിരുത്തൽ.
പാസഞ്ചർ വെഹിക്കിളിന് അനുകൂലമാകും
വിഭജനത്തിന് ശേഷം മൂല്യ നിർണ്ണയം പാസഞ്ചർ വെഹിക്കിളിന് അനുകൂലമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഇൻക്രെഡ് വിലയിരുത്തുന്നത്. 62 ശതമാനം പാസഞ്ചർ വെഹിക്കിളിന് അനുകൂലമാകും. ബാങ്കിയുള്ള 38 ശതമാനം വാണിജ്യ വാഹനം (കൊമേഴ്സ്യൽ വാഹനം) വിഭാഗത്തിലായിരിക്കും. അത് കൊണ്ടു തന്നെ 'റെഡ്യൂസ് കോൾ' ആണ് ടാറ്റയ്ക്ക് ഇൻക്രെഡ് നൽകിയിരിക്കുന്നത്.
എന്തായാലും കമ്പനിയെ വിഭജിക്കാനുള്ള തീരുമാനം ഓഹരി വിപണിയിൽ ഗുണം ചെയ്യുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. വരും ആഴ്‌ചകളിൽ കമ്പനി മികച്ച പ്രകടം കാഴ്ച വയ്ക്കും. അതുവഴി നിക്ഷേപകരും ആകർഷിക്കപ്പെടുമെന്നാണ് വിദഗ്ധാഭിപ്രായം.

വിഭജനം ഇങ്ങനെ
വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് ടാറ്റ മോട്ടോഴ്സിനെ വിഭജിക്കുന്നത്. ഇലക്ട്രിക് വാഹനം, ജാഗ്വർ ലാൻഡ് റോവർ(ജെഎൽആർ) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റക്കമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും വേറൊരു കമ്പനിയുമായി മാറും.
തുല്യ അളവിൽ ഓഹരി ഉടമസ്ഥത
നിർദ്ദിഷ്ട വിഭജനം നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ക്രമീകരണം വഴി നടപ്പിലാക്കും. വിഭജനത്തെ തുടർന്ന് രൂപം നൽകുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകൾക്ക് തുല്യ അളവിൽ ഓഹരി ഉടമസ്ഥത ലഭിക്കും. വിഭജനത്തിനായി ഷെയർഹോൾഡർമാർ, കടക്കാർ, റെഗുലേറ്ററി അതോറിറ്റികൾ എന്നിവരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടുന്നതിന് 12-15 മാസങ്ങൾ കൂടി എടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഒന്നാമത്
2024 ജനുവരി 30 ന്, ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാതാക്കളായി മാറിയിരുന്നു. നിലവിൽ ടാറ്റ മോട്ടോഴ്സിന്‍റെ ഏകീകൃത വരുമാനത്തിന്‍റെ 70 ശതമവനവും ജാഗ്വാർ ലാൻഡ് റോവർ വിൽപ്പനയിൽ നിന്നുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications