രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നേരിട്ട നഷ്ടമാണ് ഓഹരി വിലയിലും തിരിച്ചടിയായത്. അഞ്ച് ശതമാനത്തിലേറെയാണ് ഇന്ന് വ്യാപരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞത്.
നൊമുറ ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 313 രൂപയായാണ് രാവിലെ താഴ്ത്തിയത്. ഗോള്‍ഡ്മാന്‍ സാക്‌സ് ടാറ്റാ മോട്ടോഴ്‌സിന് സെല്‍ കോള്‍ ആണ് നല്‍കിയത്. പ്രതീക്ഷിക്കുന്ന ഓഹരി വില 254 രൂപയും. 'ന്യൂട്രല്‍' കോള്‍ നല്‍കിയ യുബിഎസ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയുടെ ടാര്‍ഗറ്റ് പ്രൈസ് പറഞ്ഞിരിക്കുന്നത് 360 രൂപയാണ്. ബ്രോക്കിംഗ് കമ്പനിയായ സിഎല്‍സിഎ ടാറ്റാ മോട്ടോഴ്‌സിന് ബൈ കോളാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ ടാര്‍ഗറ്റ് പ്രൈസ് 403 രൂപയാണ്.
ടാറ്റാ മോട്ടോഴ്‌സ് കടം കുറച്ചതിനെ ബ്രോക്കറേജ് കമ്പനികള്‍ നല്ല നീക്കമായി കാണുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ലാത്തത് ജെഎല്‍ആറിന് ദീര്‍ഘകാല ആശങ്കയാണെന്ന വിലയിരുത്തലില്‍ ടാറ്റാ മോട്ടോഴ്‌സ് ഓഹരികളുടെ വില പലരും കുറച്ചു.
7585 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ ടാറ്റ മോട്ടോഴ്സിനുണ്ടായത്. മുന്‍വര്‍ഷം ടാറ്റാ മോട്ടോഴ്‌സിന്റെ ഇതേ കാലയളവിലെ നഷ്ടം 9,864 കോടി രൂപയായിരുന്നു. ടാറ്റയുടെ ഇന്ത്യന്‍ ബിസിനസില്‍ യുബിഎസ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ചിപ്പ് ക്ഷാമം വാഹന നിര്‍മാണത്തെ ബാധിക്കാനിടയുണ്ടെന്ന് ഇവര്‍ വിലയിരുത്തുന്നു.