കൊച്ചി: സ്വര്‍ണക്കട്ടികള്‍ വാങ്ങുമ്പോള്‍ ഉറവിടത്തില്‍ നിന്നുള്ള നികുതി നല്‍കണം എന്ന നിയമം നടപ്പിലാവുകയാണ്. ടാക്‌സ് കളക്ടഡ് ഫ്രം ദ സോഴ്‌സ് ആണ് ടിസിഎസ്. ടിസിഎസ് നിലവില്‍ വരുന്നതോടെ സ്വര്‍ണ വ്യാപാര മേഖലയില്‍ ചില ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
0.1 ശതമാനം ഉറവിട നികുതിയാണ് സ്വര്‍ണക്കട്ടികള്‍ക്ക് നല്‍കേണ്ടി വരിക. നികുതി ഏര്‍പ്പെടുത്തുന്നത് സ്വര്‍ണക്കട്ടി വാങ്ങുന്നതിന് മാത്രമാണെങ്കിലും ഇത് സ്വര്‍ണാഭരണ മേഖലയേയും ബാധിച്ചേക്കും എന്നാണ് ആശങ്ക. വിശദാംശങ്ങള്‍ പരിശോധിക്കാം...
ഒക്ടോബര്‍ 1 മുതല്‍
ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ആണ് സ്വര്‍ണക്കട്ടികള്‍ക്ക് മേലുള്ള ഉറവിട നികുതി ഈടാക്കിത്തുടങ്ങുന്നത്. സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തെ ഇത് ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ടിസിഎസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ കേന്ദ്ര ധനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.
24 കാരറ്റ് സ്വര്‍ണക്കട്ടിയ്ക്ക്
24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ക്കാണ് ടിസിഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കിലോഗ്രാം തങ്കക്കട്ടികള്‍ ബാങ്ക് വഴി വാങ്ങുമ്പോള്‍ 53 ലക്ഷം രൂപയാണ് വില വരിക എങ്കില്‍ അതിന്റെ 0.05 ശതമാനം ആണ് വ്യാപാരികളുടെ ലാഭം. ഈ ലാഭത്തിന് 30 ശതമാനം നികുതിയും അടയ്ക്കണം.
ഉറവിട നികുതി വരുമ്പോള്‍
53 ലക്ഷത്തിന്റെ 0.05 ശതമാനം ലാഭം കണക്കാക്കുമ്പോള്‍ 2,650 രൂപയെന്ന് കണക്കാക്കാം. അതിന്റെ 30 ശതമാനം നികുതിയായ 795 രൂപ കൂടി പോകുമ്പോള്‍ 1,855 മാത്രമാകുന്ന ലാഭം. 53 ലക്ഷത്തിന്റെ 0.1 ശതമാനം ഉറവിട നികുതി നല്‍കേണ്ടി വരുമ്പോള്‍ അത് മാത്രം 5,300 രൂപ വരും.
വലിയ വിടവ് വരും
ബുള്ളിയന്‍ വ്യാപാരികളുടെ പ്രവര്‍ത്തന മൂലധനത്തില്‍ പുതിയ ടിസിഎസ് വലിയ വിടവ് സൃഷ്ടിക്കും എന്നതാണ് ജെംസ് ആന്‍ഡ് ജുവല്ലറി കൗണ്‍സിലിന്റെ പ്രധാന ആക്ഷേപം. ആയിരം കോടി രൂപയുടെ വില്‍പന നടത്തുന്ന ഒരു വ്യാപാരിയ്ക്ക് ശരാശരി 67.5 ലക്ഷം രൂപയുടെ വിടവ് വരുത്തും എന്നാണ് ആക്ഷേപം.