'കേരളത്തിനടക്കം പണി കിട്ടാൻ പോകുന്നു', നികുതിവിഹിതം കുറയ്ക്കാൻ നീക്കവുമായി കേന്ദ്രം: സാധാരണക്കാരെ ബാധിക്കുമോ?
രാജ്യത്തെ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തെ നേരിയ രീതിയിൽ പിടിച്ചുലയ്ക്കാൻ പോകുന്ന നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാനിടയുള്ള ഈ നിര്‍ദേശം ഇപ്പോൾ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും, അതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാർ പ്രസ്തുത വിഷയത്തിലെ തീരുമാനം ധനകാര്യ കമ്മീഷന് മുന്നറിയിപ്പായി നല്‍കിയേക്കാമെന്നുമാണ് സൂചന.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ശേഖരിക്കുന്ന നികുതിയില്‍നിന്ന് 41 ശതമാനം നല്‍കുന്നുണ്ട്. ഇത് 40 ശതമാനമായി കുറയ്ക്കാനാണ് പുതിയ നിര്‍ദ്ദേശം. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വരാനിരിക്കുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
കേന്ദ്രത്തിന് 35,000 കോടി അധിക വരുമാനം
നികുതി വിഹിതത്തില്‍ ഒരുശതമാനം കുറവ് വരുത്തിയാല്‍ കേന്ദ്രത്തിന് ഏകദേശം 35,000 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്ക്. എന്നാൽ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഈ മാറ്റം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയുണ്ട്.
അതുകൊണ്ട് തന്നെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി വിഹിതം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചേക്കുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതമാണെന്നതുകൊണ്ടുതന്നെ ഈ മാറ്റം അവയ്ക്ക് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കും.
അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സമിതി
മുന്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷനായ പ്രൊഫ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നികുതി വിഹിതം കുറയ്ക്കാനുള്ള നിര്‍ദ്ദേശം തയ്യാറാക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച ശേഷം ധനകാര്യ കമ്മീഷന് സമര്‍പ്പിക്കും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പിരിമുറുക്കം
നികുതി വിഹിതം കുറയ്ക്കലിന്റെ പ്രത്യാഘാതം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ വിഷയത്തെ പ്രധാന രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തി കൊണ്ട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
1970-ല്‍ 20 ശതമാനമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം. 1980-ല്‍ ഇത് 41 ശതമാനമായി ഉയര്‍ത്തിയതോടെയാണ് നിലവിലെ ഘടന രൂപം കൊണ്ടത്. പക്ഷേ, ആരോഗ്യപരിചരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ സംസ്ഥാനങ്ങളുടെ ചെലവ് വര്‍ധിച്ചതോടെ ഇവയ്ക്ക് കൂടുതല്‍ ധനസഹായം ആവശ്യമാണെന്നാണ് സംസ്ഥാനങ്ങള്‍ വാദിക്കുന്നത്.
16-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായ അരവിന്ദ് പനഗരിയയോട് ജനസംഖ്യാ സാന്ദ്രതയെ പരിഗണിച്ച് നികുതി വിഹിതം കണക്കാക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അതിന് മറുപടിയായി നികുതി വിഹിതം കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. ഇതിന്റെ അന്തിമ ഫലം സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യം എത്രത്തോളം ബാധിക്കും എന്നത് കാലമാണ് വ്യക്തമാക്കുക.

ജനങ്ങളെ ബാധിക്കുമോ?
ജീവിക്കുന്ന സംസ്ഥാനത്തിന് പ്രധാനമായും ലഭിക്കുന്ന പണമായ നികുതി വിഹിതം കുറയുന്നതോടെ ഇത് ജന ജീവിതത്തിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതം കുറയുമ്പോള്‍ അവയുടെ സാമ്പത്തിക ശേഷിയും വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷിയും കുറയും. ഇതിന്റെ പ്രത്യാഘാതം പ്രധാനമായും താഴെപ്പറയുന്ന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക:
1. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ കുറയാൻ സാധ്യത
കേരളത്തിലടക്കം പല സംസ്ഥാനങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, ആപത്‌ക്കാല ധനസഹായം തുടങ്ങിയ മേഖലകളില്‍ വ്യാപകമായ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. നികുതി വിഹിതം കുറയുന്നതോടെ ഇത്തരം പദ്ധതികള്‍ക്ക് ലഭിക്കുന്ന ധനസഹായം കുറയാനും ചില പദ്ധതികള്‍ അവസാനിപ്പിക്കാനൊ, വൈകിപ്പിക്കാനോ സാധ്യതയുണ്ട്.
2. അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാകും
റോഡ്, പാലം, കുടിവെള്ള പദ്ധതി, പൊതു ഗതാഗതം തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവാണ്. ധനസഹായം കുറയുമ്പോള്‍ പുതിയ പദ്ധതികള്‍ തുടങ്ങാനും നിലവിലുള്ളവ പൂര്‍ത്തിയാക്കാനും വൈകാം.
3. അധിക നികുതി ചുമത്താനിടയാകും
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന കുറവ് അനുഭവപ്പെടുമ്പോള്‍ അവര്‍ അധിക നികുതി ചുമത്താന്‍ നിര്‍ബന്ധിതരാകാം. ഇന്ധന നികുതി, സർവീസ് ചാർജുകൾ, പ്രൊപ്പർട്ടി ടാക്സ് തുടങ്ങിയവ ഉയരാൻ സാധ്യതയുണ്ട്.
4. തൊഴിലവസരങ്ങള്‍ കുറയാം
വികസന പ്രവര്‍ത്തനങ്ങള്‍ നിർത്തിവച്ചാലും വൈകിയാലും തൊഴിലവസരങ്ങള്‍ കുറയുന്നതിനും സാധ്യതയുണ്ട്. പൊതുമേഖലകളിലെ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ എന്നിവയിലൂടെയുള്ള താത്കാലിക തൊഴിലവസരങ്ങളിൽ നേരിയ കുറവ് കാണും.
5. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ പ്രതിസന്ധി
സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സാ സേവനങ്ങൾ, വിദ്യാലയങ്ങളിലെ പൊതുവിദ്യാഭ്യാസം തുടങ്ങിയവയിലും നികുതി കുറവ് ഗുരുതരമായി ബാധിക്കും. സാധാരണ ജനങ്ങൾക്ക് അധിക ചിലവിന്റെ ഭാരം ഉണ്ടായേക്കാം.
നികുതി വിഹിതം കുറയുന്നത് സംസ്ഥാനങ്ങളിലെ അടിസ്ഥാന സേവനങ്ങളെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിച്ചേക്കും. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ മന്ദഗതിയിലാവുകയും ചില സേവനങ്ങൾക്കായി ജനങ്ങൾക്ക് കൂടുതൽ ചെലവ് ചുമത്തേണ്ടി വരികയും ചെയ്യാം.


Click it and Unblock the Notifications


