കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും 40,000 പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഒരുങ്ങി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നിന്നുമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കഴിഞ്ഞ വർഷവും ഏതാണ്ട് ഇത്രത്തോളം പുതിയ ഉദ്യോഗാർത്ഥികൾക്ക് നല്‍കിയ ഓഫറുകള്‍ പാലിച്ചുവെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഗ്ലോബല്‍ എച്ച് ആര്‍ ഹെഡ് മിലിന്ദ് ലക്കാഡ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
എച്ച്-1 ബി, എൽ-1 വർക്ക് വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസ് കാമ്പസ് പ്ലേസ്മെന്റ് നമ്പറുകൾ ഈ സാമ്പത്തിക വർഷത്തിൽ രണ്ടായിരത്തോളം ഉയർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. അമേരിക്കയില്‍ എന്‍ജീനീയര്‍മാരെ കൂടാതെ പ്രധാന ബിസിനസ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം ലഭിക്കുന്നത്. ഇതിൽ പ്രധാന ബിസിനസ്സ് റോളുകൾക്കായി തുടക്കക്കാരേയും പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും നിയമിക്കും. 2014 മുതല്‍ ടിസിഎസ് 20,000 അമേരിക്കക്കാര്‍ക്കാണ് അവസരം നല്‍കിയിട്ടുള്ളത്.

എച്ച്-1 ബി, എല്‍-1 വര്‍ക്ക് വിസ സംബന്ധിച്ച ട്രംപ് സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. എച്ച്-1 ബി വിസയെ കൂടുതലായി ആശ്രയിക്കുന്ന പ്രവണതയില്‍ നിന്ന് മാറേണ്ടതുണ്ടെന്നും മിലിന്ദ് ലക്കാഡ് വിശദമാക്കുന്നു. ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും മിലിന്ദ് ലക്കാഡ് പറയുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിൽ കമ്പനിയുടേതായി വലിയ രീതിയിലുള്ള സംഭാവനകള്‍ ഉണ്ടെന്നും ടിസിഎസ് നിരീക്ഷിക്കുന്നു.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ സാമ്പത്തികമായ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഏറ്റവും വലിയ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഈ നിയമന പദ്ധതിയുമായി എത്തുന്നത്. കാംപസ് റിക്രൂട്ട്‌മെന്റുകള്‍ തടസ്സപ്പെടുകയോ ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുകയോ ചെയ്യില്ലെന്നും എന്നാൽ ഈ വര്‍ഷം ശമ്പള വര്‍ധന നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ടിസിഎസ് എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ ഏപ്രിലിൽ അറിയിച്ചിരുന്നു. മാര്‍ച്ച് ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ വലിയ കുതിച്ചു ചാട്ടമാണുണ്ടായത്. എന്നാല്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വരുമാനത്തില്‍ ഇടിവുണ്ടായി.


Click it and Unblock the Notifications