ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അടുത്ത 12 മുതൽ 18 മാസങ്ങളിൽ വരുമാനത്തിലും ലാഭത്തിലും മന്ദഗതിയിലുള്ള വളർച്ച നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. എസ് ആന്റ് പി ഗ്ലോബൽ റേറ്റിംങാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ആഗോള ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ ചെലവാക്കൽ കുറയുന്നതാണ് ഈ ഇടിവിന് കാരണമാവുക. എന്നാൽ കമ്പനിയുടെ കരുത്തുറ്റതും വിവേകപൂർണവുമായ സാമ്പത്തിക നയങ്ങൾ അതിന്റെ സാമ്പത്തിക സ്ഥിതിയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് -19 പശ്ചാത്തലത്തിൽ ആഗോള ജിഡിപിയിൽ 3.8 ശതമാനം ഇടിവുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് അനുസൃതമായി 2020-ൽ ആഗോള ഐടി ചെലവ് നാല് ശതമാനം കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് കണക്കാക്കുന്നു. 2020 ൽ ആഗോള ഐടി ചെലവിൽ 300 ബില്യൺ ഡോളർ കുറയുമെന്ന് ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാർട്ട്നറും നേരത്തെ പ്രവചിച്ചിരുന്നു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര ഐടി ചെലവ് കുറയുന്നതെന്നും ഗാർട്ട്നറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2020 സാമ്പത്തിക വർഷത്തിലെ 5.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, 2021 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ വരുമാനം 0-1 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് ആന്റ് പി ഗ്ലോബൽ റേറ്റിംങിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന മത്സരാധിഷ്ഠിത വിപണിയിൽ ക്ലയന്റുകളുടെ സ്പെൻഡിംഗ് എബിലിറ്റി കുറവായതിനാൽ പുതിയ കരാറുകളിലും പുതുക്കലുകളിലും വിലനിർണ്ണയ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുള്ളതായും എസ് ആന്റ് പി ഗ്ലോബൽ റേറ്റിംങ് സൂചന നൽകുന്നു. അതേസമയം, ടിസിഎസിന്റെ ഓൺസൈറ്റ് റിസോഴ്സുകളിൽ നിക്ഷേപം തുടരുമെന്നും ഇത് 2021 ലും 2022 ലും കമ്പനിയുടെ മാർജിൻ പരിധി 25 മുതൽ 27 ശതമാനമായി നിലനിർത്തുമെന്നും, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇത് 27 മുതൽ 28 ശതമാനമായിരുന്നെന്നും എസ് ആന്റ് പി ഗ്ലോബൽ റേറ്റിംങ് വ്യക്തമാക്കുന്നു.