2020 മാർച്ച് പാദത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനിയായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ്. കൊവിഡ് മഹാമാരി പ്രതിസന്ധിയിലും മുൻ നിരയിൽ നിന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ പിന്തള്ളിയാണ് ടിസിഎസ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ആറ് വർഷമായി റിലയൻസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനി.
നേട്ടം ഇങ്ങനെ
2020 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 8,049 കോടി രൂപയാണ് ടിസിഎസിന്റെ ലാഭം. എന്നാൽ ഇതേ പാദത്തിൽ 6,348 കോടി രൂപയാണ് ആർഐഎല്ലിന്റെ ലാഭം. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവും ലോക്ക്ഡൌണുമാണ് ആർഐഎല്ലിന്റെ അറ്റാദായത്തിൽ 39 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ടിസിഎസിന്റെ അറ്റാദായം നാലാം പാദത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ശതമാനം മാത്രമാണ് കുറഞ്ഞത്.
റിലയൻസ് മുന്നിൽ തന്നെ
രണ്ട് പതിറ്റാണ്ടായി സ്വകാര്യ മേഖലയിലെ ഏറ്റവും ലാഭകരമായ കമ്പനിയാണ് ആർഐഎൽ. മൊത്തം വരുമാനം, പ്രവർത്തന ലാഭം, അറ്റ മൂല്യം, ആസ്തികൾ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം-ക്യാപ്) പോലുള്ള മറ്റ് സാമ്പത്തിക മാനദണ്ഡങ്ങളിൽ മുകേഷ് അംബാനിയ്ക്ക് കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ടിസിഎസിനെക്കാൾ ഏറെ മുന്നിലാണ്. വാർഷിക അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനി റിലയൻസ് തന്നെയാണ്
രണ്ടാം തവണ
ഇത് രണ്ടാം തവണയാണ് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടിസിഎസ് ലാഭപട്ടികയിൽ ത്രൈമാസ അടിസ്ഥാനത്തിൽ ആർഐഎല്ലിനെ തോൽപ്പിക്കുന്നത്. 2014 ഡിസംബർ പാദത്തിൽ ടിസിഎസിന്റെ അറ്റാദായം ആർഐഎല്ലിനെക്കാൾ നേരിയ തോതിൽ മുന്നിലായിരുന്നു. എണ്ണവിലയിലുണ്ടായ ഇടിവ്, കോവിഡ് -19 മൂലമുണ്ടായ ഡിമാൻഡ് ഇടിവ് എന്നിവ മൂലം ഈ കാലയളവിൽ 4,245 കോടി രൂപയുടെ നികുതി നഷ്ടം ആർഐഎൽ രേഖപ്പെടുത്തി.
വിപണി മൂല്യം
30 പാദങ്ങളിൽ ആദ്യമായാണ് ആർഐഎൽ 12 മാസ അടിസ്ഥാനത്തിൽ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. 2012 മുതൽ ടിസിഎസ് വിപണി മൂല്യത്തിൽ അഞ്ച് വർഷത്തോളം മുൻപന്തിയിലായിരുന്നുവെങ്കിലും 2018 ന്റെ തുടക്കത്തിൽ ആർഐഎൽ ടെലികോം സംരംഭമായ റിലയൻസ് ജിയോ ആരംഭിച്ചതോടെ ടിസിഎസിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. അരാംകോ റിലയൻസ് ഇടപാട് സംബന്ധിച്ച വാർത്തകൾ ഉയർന്നു വന്നപ്പോൾ 2018 അവസാന പാദത്തിൽ ടിസിഎസ് വീണ്ടും റിലയൻസിനെ മറികടന്നിരുന്നു. നിലവിലെ ഓഹരി വിലയിൽ, ടിസിഎസിന്റെ വിപണി മൂല്യം 7.6 ട്രില്യൺ രൂപയും റിലയൻസിന്റേത് 9.3 ട്രില്യൺ രൂപയുമാണ്.