പുതിയ റെക്കോർഡ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് ഒരു ട്രില്യൺ ഡോളർ ശമ്പളം, പക്ഷെ നിബന്ധനകളുണ്ട്
ടെസ്‌ല സിഇഒ എലോൺ മസ്‌കിനെ ഭൂരിപക്ഷം ആളുകൾക്കും അറിയാം. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ. കോടീശ്വരനെന്ന് പറഞ്ഞാൽ ഒരുമനുഷ്യന് ആലോചിക്കാൻ കഴിയുന്നതിനേക്കാളും കൂടുതലാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യത്തിന്‍റെ മൂല്യം. ഇപ്പോൾ ഇതാ ശമ്പളത്തിന്‍റെ കാര്യത്തിലും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് എലോൺ മസ്ക്. എലോൺ മസ്‌കിന് ചരിത്രത്തിൽ ഒരു കമ്പനി നേതാവിന് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശമ്പള വർദ്ധനവ് ലഭിച്ചതായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ഓസ്റ്റിനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ടെസ്‌ല ഓഹരി ഉടമകൾ
വോട്ടെടുപ്പിലൂടെയാണ് 1 ട്രില്യൺ ഡോളറിന്‍റെ ശമ്പള പാക്കേജിന് അംഗീകാരം നൽകിയത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 82 ലക്ഷം കോടി രൂപ.
മസ്കിനെ ആവശ്യമാണ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ് എന്നിവയിലെ ഭാവി പദ്ധതികളിൽ ടെസ്‌ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉറപ്പാക്കാൻ എലോൺ മസ്‌ക് ആവശ്യമാണെന്നാണ് ഓഹരി ഉടമകൾ പറയുന്നത്. മെഗാ-പേ പാക്കേജിനെ 75%-ത്തിലധികം ഓഹരി ഉടമകൾ പിന്തുണച്ചിട്ടുണ്ട്. ഓഫർ ലഭിക്കാൻ മസ്‌കിന് കുറഞ്ഞത് ഏഴര വർഷമെങ്കിലും ടെസ്‌ലയിൽ ജോലി ചെയ്യേണ്ടിവരും. കൂടാതെ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി 25%-ൽ കൂടുതലായി ഉയരും.
പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നതായി മസ്ക് യോഗത്തിൽ പറഞ്ഞു. ഈ നടപടിയെ താൻ ഇതിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഓസ്റ്റിനിലെ ഫാക്ടറിയിൽ നടന്ന യോഗത്തിൽ വോട്ടിങ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ "ഇലോൺ" എന്ന ആർപ്പുവിളികൾ ഉയർന്നു.
കഠിനമായി ജോലി ചെയ്യണം
82 ലക്ഷം കോടി രൂപ ശമ്പളം ലഭിക്കണമെങ്കിൽ മസ്ക് കഠിനമായി ജോലി ചെയ്യണം. ടെസ്‌ലയുടെ നിലവിലെ മൂല്യം ഏകദേശം 1.5 ട്രില്യൺ ഡോളറാണ്. ഈ ശമ്പള പാക്കേജിന്റെ ആദ്യ ഭാഗം ലഭിക്കാൻ, ടെസ്‌ലയുടെ മൂല്യം 2 ട്രില്യൺ ഡോളറിൽ (രണ്ട് ട്രില്യൺ ഡോളർ) എത്തേണ്ടതുണ്ട്. 20 ദശലക്ഷം ടെസ്‌ല കാറുകൾ വിതരണം ചെയ്യുന്നത് പോലുള്ള കഠിനമായ ലക്ഷ്യങ്ങളും അദ്ദേഹം കൈവരിക്കേണ്ടതുണ്ട്. അങ്ങനെ ഏകദേശം 12 ലക്ഷ്യങ്ങൾ കൈവരിച്ചാൽ മാത്രമേ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളം വാങ്ങാൻ ടെസ്‌ല സിഇഒയ്ക്ക് സാധിക്കുകയുള്ളു.

ആവശ്യം നേരത്തെ ഉന്നയിച്ചു
തന്‍റെ ശമ്പളം 1 ട്രില്യണ്‍ യുഎസ് ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് നേരത്തെ മസ്ക് ഓഹരി ഉടമകൾക്ക് കത്ത് നൽകിയിരുന്നു. ശമ്പള പാക്കേജ് നിരസിക്കുന്ന പക്ഷം രാജിവയ്ക്കുമെന്ന ഭീഷണിയാണ് ലോക കോടീശ്വരനില്‍ നിന്നും ഉണ്ടായത്. മസ്‌കിന്റെ 'സമയം, കഴിവ്, ദര്‍ശനം' എന്നിവ ടെസ്ലയ്ക്ക് ഒഴിവാക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് സിഇഒ റോബിന്‍ ഡെന്‍ഹോം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
മസ്‌ക് പുറത്തുപോയാൽ കമ്പനിയുടെ ഓഹരി ഇടിയാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. വിവാദപരമായ രാഷ്ട്രീയ വ്യക്തിത്വങ്ങളെ മസ്ക് പിന്തുണയ്ക്കുന്നത് വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന വിമർശനം ബോർഡ് തള്ളിക്കളഞ്ഞു.
വിമർശനവും ശക്തം
അതേസമയം മസ്കിന്‍റെ ശമ്പളവുമായി ബന്ധപ്പെട്ട് വിമർശനങ്ങളും ഉയരുന്നുണ്ട്. "ടെസ്‌ലയുടെ കാർ വിൽപ്പന കുറയുകയും സുരക്ഷാ അപകടസാധ്യതകൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് ഇത്രയും വലിയ തുക നൽകുന്നത് അന്യായമാണ്," 'ടെസ്‌ല ടേക്ക് ഡൗൺ' പോലുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. ഒരു പരാജയത്തിന് ലോകത്തിലെ ഏറ്റവും വിലയേറിയ സമ്മാനമാണിതെന്നും അവർ വിമർശിച്ചിട്ടുണ്ട്. എന്തായാലും, ടെസ്‌ലയുടെ ഓഹരിയുടമകൾ മസ്‌കിന്റെ നേതൃത്വത്തിന് വലിയ പ്രാധാന്യം നൽകുന്നത് തുടരുന്നുവെന്ന് വ്യക്തമാണ്.


Click it and Unblock the Notifications


