കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവന 6,500 കോടി കവിഞ്ഞു. ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) 2014-15 നും 2018-19 നും ഇടയിൽ ലഭിച്ച 2,119 കോടി രൂപയുടെ പൊതു സംഭാവനയേക്കാൾ മൂന്നിരട്ടിയാണ് ഇത്.
കോവിഡ്-19 പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ മാത്രമല്ല ഭാവിയിൽ ഉണ്ടാകുന്ന സമാന സാഹചര്യങ്ങളെ മറികടക്കാനും ഈ ഫണ്ടിലൂടെ കഴിയുമെന്നും, അതിനാൽ ഇതിലേക്ക് സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ലോക്ക്‌ഡൗൺ; വിനോദ വ്യവസായ മേഖലയിലെ ദിവസവേതനക്കാർക്ക് 7.5 കോടി രൂപയുടെ ധനസഹായവുമായി നെറ്റ്‌ഫ്ലിക്‌സ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) 105 കോടി രൂപ നൽകുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചേർന്ന് 1125 കോടി രൂപയുടെ സംഭാവന നൽകും. വിപ്രോ 100 കോടി, വിപ്രോ എന്റർപ്രൈസസ് 25 കോടി, അസിം പ്രേംജി ഫൗണ്ടേഷൻ 1000 കോടി എന്നിങ്ങനെയാണ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുക. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തൽ 100 കോടി രൂപ പ്രധാനമന്ത്രിയുടെ കരുതൽ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹോണ്ട ഗ്രൂപ്പിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 11 കോടി രൂപ നൽകും. കേന്ദ്രസർക്കാർ സ്ഥാപനമായ ബെൽ ജീവനക്കാർ പ്രധാന മന്ത്രിയുടെ കരുതൽ നിധിയിലേക്ക് 15.72 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് അറിയിച്ചു. സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഏഴു കോടിയും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവുമാണ് നൽകുക.
പിഎം കെയേഴ്സ് ഫണ്ടിലേക്ക് 150 കോടി രൂപ നൽകുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. ആഡംബര വാഹന നിർമാതാക്കളായ ബെൻസ് പുണെയിൽ 1500 ഐസലേഷൻ ബെഡുകൾ താൽക്കാലികമായി നിർമിച്ചു നൽകും. കൂടാതെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും സംഭാവന ചെയ്യുമെന്നും കമ്പനി അറിയിച്ചു.