രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ചരക്ക്-സേവന നികുതിയും സ്ലാബുകളും ഉയർത്താൻ സാധ്യത. അടുത്തയാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതിന് തീരുമാനമായേക്കും. നിലവിൽ ജിഎസ്ടി 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിട്ടാണ് ഉള്ളത്. ചരക്ക്-സേവനങ്ങൾക്ക് 28 ശതമാനമാണ് ജിഎസ്‌ടി. 2017-ൽ ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം ഒട്ടേറെ ചരക്ക് സേവനങ്ങളുടെ നികുതി കുറച്ചിരുന്നു.
അതുവഴി യഥാർഥത്തിലുള്ള നികുതി 14.4 ശതമാനത്തിൽ നിന്ന് 11.6 ശതമാനമായി കുറയുകയും ഇതോടെ വരുമാനത്തിൽ രണ്ടുലക്ഷംകോടി രൂപയുടെ കുറവുണ്ടാവുകയും ചെയ്തു. ഇതിനാൽ ഇപ്പോൾ നിരക്ക് കൂട്ടിയാൽ ഒരു ലക്ഷം കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്. ജിഎസ്ടി നിരക്കുകൾ കൂട്ടാനുള്ള നിർദേശം അംഗീകരിക്കുകയാണെങ്കിൽ മിക്കവാറും എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും വിലകൂടും. നികുതിയിൽ നിന്ന് ഒഴിവാക്കിയ ചില സാധനങ്ങൾക്കും സേവനങ്ങൾക്കും കൂടി നികുതി ചുമത്താൻ സാധ്യതയുണ്ട്.

അഞ്ച് ശതമാനം നികുതി സ്ലാബ് എടുത്ത് കളഞ്ഞ്, ആ സ്ലാബിലുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും 9 മുതൽ 10 ശതമാനം വരെ നികുതി ചുമത്താനും നിർദ്ദേശം വെച്ചിട്ടുണ്ട്. നിരക്ക് വർദ്ധിപ്പിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾക്കായി ചൊവ്വാഴ്ചയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഈ കൂടിക്കാഴ്‌ചയിൽ നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായും 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായും ഉയർത്തുന്നതുൾപ്പെടെ വിവിധ ഓപ്ഷനുകൾ പരിഗണിച്ചതായി വൃത്തങ്ങൾ അറിയിച്ചു.


Click it and Unblock the Notifications