സ്വർണം, വെള്ളി എന്നിവ പൊടി രൂപത്തിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യ ഇറക്കുമതിയിലൂടെയാണ് സ്വർണത്തിന്റെ ആവശ്യകതയിൽ കൂടുതലും നിറവേറ്റുന്നത്. പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കാണ് സ്വർണ്ണവും വെള്ളിയും പൊടി രൂപത്തിൽ ഉപയോഗിക്കുന്നതെന്നും ജ്വല്ലറി നിർമ്മാണത്തിനല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നത്തെ സ്വർണ വില
ഇന്ത്യയിലെ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്ക് ഇന്ന് കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.26 ശതമാനം ഇടിഞ്ഞ് 38,009 രൂപയിലെത്തി. സിൽവർ മാർച്ച് ഫ്യൂച്ചറുകളുടെ വില എംസിഎക്സ് 0.40 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,622 രൂപയിലെത്തി. കേരളത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ല. പവന് 28360 രൂപയ്ക്കാണ് വിൽപ്പന പുരോഗമിക്കുന്നത്.
ആഗോള വിപണി
അടുത്ത വർഷം ആദ്യം അമേരിക്കയും ചൈനയും ഒന്നാം ഘട്ട വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ പറഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടായി. സ്‌പോട്ട് സ്വർണ്ണ വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,478.00 ഡോളറിലെത്തി.
നിയന്ത്രണങ്ങൾ
വിലയേറിയ ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ സർക്കാർ ഈ ആഴ്ച ആദ്യം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഏത് രൂപത്തിലും സ്വർണം ഇറക്കുമതി ചെയ്യുന്നത് "സൌജന്യ " വിഭാഗത്തിൽ നിന്ന് "നിയന്ത്രിത "വിഭാഗത്തിലേയ്ക്ക് മാറ്റി.
സ്വർണ ഇറക്കുമതി
ഇന്ത്യയിലെ സ്വർണ ഇറക്കുമതി നവംബറിൽ 6.6 ശതമാനം ഉയർന്ന് 2.94 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇറക്കുമതി 2.76 ബില്യൺ ഡോളറായിരുന്നു. ഈ വർഷം ആദ്യം സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു.


Click it and Unblock the Notifications