ഇന്ത്യയുടെ ഊർജ്ജ ആവശ്യകതയിൽ ഒക്ടോബറിൽ 13.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചാ മാന്ദ്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
2024 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലാണ് വ്യാവസായിക പ്രവർത്തനങ്ങൾ കുറയുന്നതിന്റെ ലക്ഷണമായ ഊർജ്ജ ഉപഭോഗത്തിലെ ഇടിവ് ഉണ്ടായിരിക്കുന്നത്. ഉപഭോക്തൃ ആവശ്യവും സർക്കാർ ചെലവുകളും മന്ദഗതിയിലായതോടെ ഇന്ത്യയുടെ ജൂൺ പാദത്തിലെ ജിഡിപി വളർച്ച ഏറ്റവും ദുർബലമായ നിലയിലെത്തിയിരുന്നു. ഇപ്പോൾ വൈദ്യുതി ആവശ്യകത കുറഞ്ഞതും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.
വൈദ്യുതി നിരക്ക് കൂടും; കേന്ദ്രത്തിന്റെ അടുത്ത പണി
വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ വൈദ്യുതി ആവശ്യം 22.4 ശതമാനവും ഗുജറാത്തിൽ 18.8 ശതമാനവും കുറഞ്ഞുവെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള നാല് ചെറിയ സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യം കുറഞ്ഞു.
ഉപഭോക്തൃ വളർച്ചയിലും നിക്ഷേപത്തിലും ഇടിവുണ്ടായതിനാൽ ഇന്ത്യയുടെ വളർച്ച 5.8 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയുടെ സെൻട്രൽ ബാങ്ക് 2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം കഴിഞ്ഞ മാസം 80 ബേസിസ് പോയിൻറ് കുറച്ച് 6.1 ശതമാനമാക്കിയിരുന്നു. മന്ദഗതിയിലുള്ള സാമ്പത്തിക പ്രവർത്തനം കാറുകൾ മുതൽ ബിസ്ക്കറ്റുകൾ എന്നിവയുടെ വരെ വിൽപ്പനയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.
ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6 ശതമാനമായി കുറച്ചു
malayalam.goodreturns.in