ശീതള പാനീയങ്ങളായ കൊക്കകോളയുടേയും തംപ്‌സ് അപ്പിന്റേയും വിൽപ്പന നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഹർജിക്കാരന് സുപ്രീംകോടതി 5 ലക്ഷം രൂപ പിഴ ചുമത്തി. കൊക്കകോളയും തംപ്സ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ ഇവയുടെ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യവുമായിട്ടാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹർജിക്കാരന് ഈ വിഷയത്തിൽ യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ലാതെയാണ് അപേക്ഷ സമർപ്പിച്ചതെന്ന് കോടതി വ്യക്തമാക്കി. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നടപടി സ്വീകരിച്ചത്. ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ശീതള പാനീയങ്ങളായ കൊക്കകോളയും തംപ്സ് അപ്പും മാത്രമായി തെരഞ്ഞെടുത്ത് ഹർജി സമർപ്പിച്ചത് എന്തിനാണെന്ന് ചോദിച്ച കോടതി ഹർജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റൊന്നാണെന്ന നിഗമനം നടത്തിയ ശേഷമാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്. ഹർജിക്കാരനിൽ നിന്ന് ലഭിക്കുന്ന തുക ഒരു മാസത്തിനകം സുപ്രീംകോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കുകയും, സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനിലേക്ക് (എസ്‌സിഎആർഎ) വിതരണം ചെയ്യുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്‌ത, അജയ് റസ്‌തോഗി എന്നിവരടങ്ങിയ മൂന്ന് അംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഒരു സാമൂഹ്യ പ്രവർത്തകനാണ് ഹർജി നൽകിയതെന്നാണ് റിപ്പോർട്ട്.

ഹർജിക്കാരൻ കോടതിയുടെ നിയമനടപടി ദുരുപയോഗം ചെയ്‌തുവെന്നും കൊക്കകോളയും തംപ്സ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്ന വാദം തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും വിധി പറയുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കി. ഹർജിക്കാരൻ സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്നും കോടതി വിലയിരുത്തി. സാമ്പത്തികമായോ മറ്റു വിധത്തിലോ വ്യക്തി പരമായ നേട്ടം എന്ന താൽപര്യമില്ലാതെ സമൂഹത്തിലെ പൊതുവായ ഒരു നന്മ ഉദ്ദേശിച്ചോ നീതി നിഷേധിക്കപ്പെട്ട ഒരു കാര്യത്തിനോ വേണ്ടി ഒരു വ്യക്തി കോടതിയിൽ നൽകുന്ന വ്യവഹാരങ്ങളെയാണ് പൊതുവേ പൊതുതാൽപര്യ ഹർജികൾ.


Click it and Unblock the Notifications