മുകേഷ് അംബാനി, അസിം പ്രേംജി, അല്ലെങ്കിൽ ഗൌതം അദാനി തുടങ്ങിയ ഇന്ത്യൻ ബിസിനസുകാർക്ക് പൊതുവായ ഒന്നു, രണ്ട് കാര്യങ്ങളുണ്ട്. അവർ അതിസമ്പന്നരാണ്. ഇരുപതുകളുടെ തുടക്കത്തിൽ കോളേജ് പഠനം അവസാനിപ്പിച്ചവരുമാണ്. അവരിൽ ചിലർ നിലവിലുള്ള കുടുംബ ബിസിനസിൽ ചേർന്നു. ചിലരാകട്ടെ അടിത്തറ മുതൽ അവരുടെ സാമ്രാജ്യം കെട്ടിപ്പടുത്തു. പണം സമ്പാദിക്കാനുള്ള കല ഒരിയ്ക്കലും ഒരു സ്കൂളിലും പഠിപ്പിക്കാൻ കഴിയില്ല. ലോകത്ത് കോളേജിൽ നിന്ന് പുറത്തായ അല്ലെങ്കിൽ കോളേജിന്റെ പടി പോലും കയറാത്ത വിജയകരമായ ബിസിനസ്സ് നടത്തുന്ന നിരവധി ബിസിനസുകാരുണ്ട്. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് അല്ലെങ്കിൽ മുകേഷ് അംബാനി തുടങ്ങിയ ലോകത്തിലെ ഏറ്റവും ധനികരിൽ ചിലരും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. കോളേജ് പഠനം ഉപേക്ഷിച്ചവരും സ്കൂളിൽ പോലും പോകാത്തവരുമായ ചില ഇന്ത്യൻ ശതകോടീശ്വരന്മാരെ നമുക്ക് പരിചയപ്പെടാം.
മുകേഷ് അംബാനി
1980കളിൽ മുകേഷ് അംബാനി ഐവി ലീഗ് സ്കൂളിൽ നിന്ന് പഠനം അവസാനിപ്പിച്ചു. തുടർന്ന് പിതാവിന്റെ വളരുന്ന ബിസിനസ്സായ റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നു. അംബാനി തന്റെ എംബിഎ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചെങ്കിലും സ്റ്റാൻഫോർഡിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു.
ഗൌതം അദാനി
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ ഗൌതം അദാനി 18-ാം വയസ്സിൽ കോളേജ് പഠനം ഉപേക്ഷിച്ചു. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിനായി പോക്കറ്റിൽ ഏതാനും നൂറു രൂപയുമായി മുംബൈയിലേക്ക് ട്രെയിൻ കയറിയ അദാനി ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസുകാരിലൊരാളാണ്.
അസിം പ്രേംജി
ഇന്ത്യയിലെ ഏറ്റവും ഉദാരനായ ശതകോടീശ്വരനായ അസിം പ്രേംജി തന്റെ പിതാവിന്റെ മരണശേഷം ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനായി 21-ാം വയസ്സിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനം ഉപേക്ഷിച്ചു. വിപ്രോ എന്ന 8.5 ബില്യൺ ഡോളറിന്റെ ആഗോള ഐടി പവർഹൗസിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രേംജിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കാൻ 34 വർഷത്തിനുശേഷം അദ്ദേഹം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി.
സാവിത്രി ജിൻഡാൽ
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ജിൻഡാൽ ഗ്രൂപ്പിന്റെ അമരക്കാരിയുമായ സാവിത്രി ജിൻഡാൽ സ്കൂളിൽ പോലും പോയിട്ടില്ല. വാസ്തവത്തിൽ, ഒ പി ജിൻഡാലിന്റെ മരണം വരെ, തന്റെ കോടീശ്വരനായ ഭർത്താവ് എത്രമാത്രം സമ്പാദിച്ചുവെന്ന് പോലും അവർക്കറിയില്ലായിരുന്നു. എന്നാൽ പിന്നീട് ബിസിനസിന്റെ വളർച്ചയ്ക്കായി മുൻനിരയിൽ നിന്നത് സാവിത്രി ജിൻഡാലാണ്. ഇപ്പോൾ കമ്പനി നടത്തുന്നത് മക്കളായ പൃഥ്വിരാജ്, സഞ്ജൻ, രത്തൻ, നവീൻ എന്നിവർ ചേർന്നാണ്.
സുഭാഷ് ചന്ദ്ര
ഇന്ത്യയിൽ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ആരംഭിച്ച സുഭാഷ് ചന്ദ്ര ഹിന്ദി ടെലിവിഷൻ ഉള്ളടക്കത്തിന്റെ ഉയർച്ചയ്ക്ക് വഴിയൊരുക്കി. 12-ാം ക്ലാസ്സിൽ ചന്ദ്രയ്ക്ക് സ്കൂളിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. കുടുംബത്തിന്റെ കടം വീട്ടുന്നതിനായി 1965ലാണ് ബിസിനസിലേയ്ക്ക് ഇറങ്ങി തിരിച്ചത്.


Click it and Unblock the Notifications