ട്രംപ് ഭരണകൂടത്തിനെതിരെ കോടതി കയറിയിരിക്കുകയാണ് പ്രമുഖ വീഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്ക്. അമേരിക്കയില്‍ ടിക്‌ടോക്കിനെ വിലക്കാനൊരുങ്ങുന്ന ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കണം, കമ്പനിയുടെ ആവശ്യമിതാണ്. യുഎസ് കേന്ദ്രമായ വാര്‍ത്താ ചാനലാണ് ടിക്‌ടോക്ക് കോടതിയെ സമീപിച്ച കാര്യം ആദ്യം പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച്ച ടിക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദു ചെയ്യണമെന്ന് ഹര്‍ജിയില്‍ ചൈനീസ് കമ്പനി പറയുന്നു. സെപ്തംബര്‍ 20 മുതല്‍ വീചാറ്റ്, ടിക്‌ടോക്ക് എന്നീ ചൈനീസ് ആപ്പുകളുടെ ഡൗണ്‍ലോഡ് വിലക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ കോടതി കയറിയിരിക്കുന്നത്.
നേരത്തെ, ചെറുവീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറണമെന്ന് ഡോണള്‍ഡ് ട്രംപ് ബൈറ്റ് ഡാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ രാജ്യത്തു നിന്ന് ടിക്ടോക്കിനെ നിരോധിക്കും. ട്രംപ് നല്‍കിയ സമയസാവകാശം സെപ്തംബര്‍ 20 -നാണ് അവസാനിക്കുന്നത്. ട്രംപിന്റെ നിര്‍ദ്ദേശം അറിഞ്ഞതിന് പിന്നാലെ അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റും ഓറക്കിളും ടിക്‌ടോക്കിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയുണ്ടായി. എന്നാല്‍ ഇരു കമ്പനികളുമായും ധാരണയിലെത്താന്‍ ടിക്‌ടോക്കിന് കഴിഞ്ഞില്ല.
നേരത്തെ, ടിക്ടോക്കിനായി തങ്ങള്‍ സമര്‍പ്പിച്ച താത്പര്യപത്രം ബൈറ്റ് ഡാന്‍സ് നിരസിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. 'ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് മൈക്രോസോഫ്റ്റിന് കൈമാറാന്‍ ബൈറ്റ് ഡാന്‍സിന് താത്പര്യമില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ചൈനീസ് കമ്പനി നല്‍കി', പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ അപേക്ഷ തള്ളിയ സാഹചര്യത്തില്‍ ടിക്ടോക്കിനെ ഓറക്കിള്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ടിക്ടോക്കിനെ ഓറക്കിളിന് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് മുതിര്‍ന്നില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിനെതിരെ അമേരിക്ക നടപടിയെടുക്കുന്നത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് അമേരിക്കന്‍ ജനതയുടെ സ്വകാര്യ വിവരങ്ങള്‍ ടിക്ടോക്കിലൂടെ ചോര്‍ത്തുകയാണെന്ന ആക്ഷേപം ഭരണകൂടം ഉയര്‍ത്തുന്നുണ്ട്.