സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 33800 രൂപയായി. ഗ്രാമിന് 4,225 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 280 രൂപ കൂടി സർവ്വകാല റെക്കോർഡ് വിലയായ 34080 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. സ്വർണ വില കുത്തനെ ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞതായണ് റിപ്പോർട്ടുകൾ.
എംസിഎക്സിലെ വില
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.35 ശതമാനം ഉയർന്ന് 45,700 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 566 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും സ്വർണ വില കുറഞ്ഞിരുന്നു. എന്നാൽ വെള്ളി വില എംസിഎക്സിൽ 0.5 ശതമാനം ഉയർന്ന് കിലോയ്ക്ക് 42,570 രൂപയിലെത്തി. ഈ മാസം ആദ്യം ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 47,000 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വില കുറഞ്ഞു. എണ്ണവിലയിലുണ്ടായ വർധനയും തകർന്ന സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവുമാണ് വില കുറയാൻ കാരണം. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,708.85 ഡോളറിലെത്തി. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണ കൂടിയതോടെയാണ് സ്വർണ്ണ വിലയ്ക്ക് പിന്തുണ ലഭിച്ചത്. പ്രതീകൂല സാഹചര്യങ്ങളിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതാണ് ഇതിന് കാരണം.
സ്വർണം വാങ്ങാൻ ആളില്ല
കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് കാരണം സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, വ്യക്തിഗത ഉപഭോക്താക്കൾ കുറച്ച് കാലത്തേയ്ക്ക് എങ്കിലും സ്വർണം വാങ്ങുന്നത് കുറച്ചേക്കാമെന്നാണ് വിലയിരുത്തൽ.
വിൽപ്പന കൂടും
വരുമാനം കുറയുകയും സ്വർണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ ഇനി സ്വർണം വാങ്ങുന്നത് കുറയുമെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. എന്നാൽ സ്വർണത്തിന്റെ വിൽപ്പന കൂടാൻ സാധ്യതയുണ്ട്. പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ ഈ മാസം തായ്‌ലൻഡിൽ ആളുകൾ സ്വർണം വിൽക്കാൻ ക്യൂ നിൽക്കുകയായിരുന്നുവത്രേ.


Click it and Unblock the Notifications