ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് 10 ഗ്രാമിന് 2,000 രൂപ ഉയർന്നു. ഇതോടെ ഫ്യൂച്ചേഴ്സ് വിപണിയിൽ വില 10 ഗ്രാമിന് 45,724 രൂപയിലെത്തി. എംസിഎക്‌സിൽ ജൂൺ ഫ്യൂച്ചേഴ്സ് വില 3.5 ശതമാനം ഉയർന്ന് 45,269 രൂപയിലെത്തി. ആഗോള വിപണിയിലെ ഇന്നലെയുണ്ടായ നേട്ടത്തെ തുടർന്നാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില ഉയർന്നത്. ഇന്ത്യയിൽ ഇന്നലെ മഹാവീർ ജയന്തിയെ തുടർന്ന് വിപണികൾക്ക് അവധിയായിരുന്നു. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ ഇന്ന് കിലോയ്ക്ക് വില 5 ശതമാനം ഉയർന്ന് 43,345 രൂപയായി.
ആഗോള വിപണി
ഇന്നലെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും ഇന്ന് ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണ്ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,657.67 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 3 ശതമാനം ഉയർന്നിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 735.26 ഡോളറിൽ മാറ്റമില്ലാതെ തുടർന്നു. വെള്ളി വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 14.99 ഡോളറിലെത്തി. ഇന്നലെ മൂന്ന് ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന ഉയരത്തിലെത്തിൽ വില എത്തിയിരുന്നു.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കൊറോണ വൈറസ് മരണങ്ങൾ കുറയുന്നതിന്റെ സൂചനകളെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികൾ ഇന്നലെ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. ഇതിനെ പിന്തുടർന്ന് ഏഷ്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപം സ്വർണ്ണ വിലയെ പിന്തുണച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.54 ശതമാനം ഉയർന്ന് 984.26 ടണ്ണായി.
സാമ്പത്തിക പാക്കേജുകൾ
കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലും സർക്കാരുകളുടെ ഉത്തേജക നടപടികളും സ്വർണ്ണ വിലയെ സഹായിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധികലെ ചെറുക്കുന്നതിന്, ഫെഡറൽ റിസർവ് തിങ്കളാഴ്ച ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്നത് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു. ജപ്പാനും ഉടൻ മികച്ച സാമ്പത്തിക ഉത്തേജക പാക്കേജ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൌൺ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൌതിക സ്വർണത്തിന്റെ ആവശ്യം കുറഞ്ഞത് സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഇറക്കുമതി കുറഞ്ഞു
ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മാർച്ചിൽ നാലിലൊന്നായി ഇടിഞ്ഞു. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെക്കോഡ് ആഭ്യന്തര വിലയും ലോക്ക്ഡൌണും ചില്ലറ വിൽപ്പന ആവശ്യകതയെ ബാധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൌൺ കാരണം സ്പോട്ട് സ്വർണ്ണ വിപണികൾ അടച്ചിരിക്കുകയാണ്.
കേരളത്തിലെ വില
ലോക്ക് ഡൌണായതിനാൽ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും കേരളത്തിലും സ്വർണ വില കുതിച്ചുയർന്നു. ഒരു പവന് 32000 രൂപയ്ക്കാണ് കഴിഞ്ഞ 3 ദിവസമായി സ്വർണത്തിന്റെ വില. ഇന്നും അതേ വിലയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4000 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും 13 ദിവസം കൊണ്ട് 32000ൽ എത്തി നിൽക്കുന്നത്.