കേരളത്തിൽ സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്. പവന് 280 രൂപ കുറഞ്ഞ് പവന് 30320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വില പവന് 2000 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 3790 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ പവന് 32320 രൂപ രേഖപ്പെടുത്തിയും ഈ മാസമാണ്.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 4.25 ശതമാനം അഥവാ 1,800 രൂപ കുറഞ്ഞ് 40,416 രൂപയിലെത്തി. എംസിഎക്സിൽ വെള്ളി ഫ്യൂച്ചർ വില ഇന്ന് കുത്തനെ ഇടിഞ്ഞു. 8 ശതമാനം അഥവാ കിലോയ്ക്ക് 3,679 രൂപയാണ് ഇന്ന് വെള്ളി വിലയിൽ കുറഞ്ഞത് 40,460 ഡോളർ. വിലയേറിയ ലോഹങ്ങളുടെ വിലക്കയറ്റത്തിൽ ഇത് തികച്ചും വിപരീതമാണ്. ഇന്ത്യയിൽ, ഈ ആഴ്ച ആദ്യം സ്വർണ്ണം 10 ഗ്രാമിന് 45,000 രൂപയിലെത്തിയിരുന്നു.
വില കുറയാൻ കാരണം
ആഭ്യന്തര സ്വർണ വിലയിൽ ഈ ആഴ്ച്ച കുറവ് രേഖപ്പെടുത്താൻ പ്രധാന കാരണം രൂപ ഡോളർ വിനിമയ നിരക്കായിരുന്നു. വെള്ളിയാഴ്ച ഡോളറിന് 74.50 എന്ന റെക്കോഡിലെത്തിയ രൂപയുടെ മൂല്യം 73.91 ലേക്ക് താഴ്ന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
ആഗോള വിപണി
ആഗോള വിപണികളിൽ വില തിങ്കളാഴ്ച ഔൺസിന് 1,700 ഡോളറായിരുന്നു. എന്നാൽ ഇന്ന് ആഗോള വിപണിയിൽ സ്പോട്ട് സ്വർണം 2.9 ശതമാനം ഇടിഞ്ഞ് ന്യൂയോർക്കിൽ ഔൺസിന് 1,529.83 ഡോളറിലെത്തി. ഈ ആഴ്ച അവസാനത്തോടെ 8.6 ശതമാനം നഷ്ടമാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1983 മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
വിൽപ്പന സമ്മർദ്ദം
വിപണിയുടെ എല്ലാ കോണുകളിലും വിൽപ്പന സമ്മർദ്ദം എത്രമാത്രം രൂക്ഷമാണെന്ന് സ്വർണ്ണ വിലയിലെ ഇടിവ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു. എണ്ണ, ആഗോള ഓഹരികൾ എന്നിവ 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണത്തിന്റെ ആവശ്യകത വൻ തോതിൽ ഇടിഞ്ഞു.
വിവാഹക്കാർക്ക് ആശ്വാസം
ഇന്ത്യയിൽ സ്വർണ്ണ വിലയിലുണ്ടായ വർധനവ് സ്വർണാഭരണങ്ങളുടെ വാങ്ങലിനെ ബാധിച്ചെങ്കിലും വിലയേറിയ ലോഹത്തിനുള്ള നിക്ഷേപ ആവശ്യം കഴിഞ്ഞ മാസങ്ങളിൽ ഉയർന്നു. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) ഫെബ്രുവരിയിലെ മൊത്തം നിക്ഷേപം 1,483 കോടി രൂപയിലെത്തി. ജനുവരിയിൽ ഇത് 202 കോടി രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വിലയിടിവ് വിവാഹക്കാർക്കും ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഏറെ ആശ്വാസകരമാണ്.