സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 30160 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാൾ 160 രൂപ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.
എംസിഎക്സിലെ വില
ആഗോള വിപണിയിലെ നിലവിലെ ട്രെൻഡും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ വർദ്ധനവും കണക്കിലെടുത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് എംസിഎക്സിൽ ഇടിഞ്ഞു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.13 ശതമാനം ഇടിഞ്ഞ് 40,572 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് 0.19% കുറഞ്ഞ് 46,130 രൂപയായി. ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞയാഴ്ച 500 രൂപയിലധികമാണ് വർദ്ധിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 71.37 ആയി ഉയർന്നു. ഇത് സ്വർണത്തിന്റെ വിലയിടിവിന് കാരണമാണ്.
ഇറക്കുമതി തീരുവയും ജിഎസ്ടിയും
ഇന്ത്യയിൽ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണം.
ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് താഴെക്ക്; വേൾഡ് ഗോൾഡ് കൗൺസിൽ
ആഗോള വിപണി
കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ആഗോള വിപണികളിൽ സ്‌പോട്ട് സ്വർണ വില ഇന്ന് 0.1 ശതമാനം ഉയർന്ന് 1,572.01 ഡോളറിലെത്തിയത്. മറ്റ് പ്രധാന വിലയേറിയ ലോഹങ്ങളിൽ വെള്ളിയും പ്ലാറ്റിനവും 0.2 ശതമാനം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരി വില 0.13 ശതമാനം ഉയർന്ന് 916.08 ടണ്ണായി.
സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്, വില റെക്കോർഡിന് അടുത്തേയ്ക്ക്
വിവാഹ സീസൺ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽക്കുന്നത് വിവാഹ സീസണുകളിലാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹ ഉപഭോക്താക്കളായ ഇന്ത്യയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞത് വില വർദ്ധനവിനെ തുടർന്നാണ്. വില കുറയുകയാണെങ്കിൽ ഹ്രസ്വകാലത്തേക്ക് എങ്കിലും ആഭ്യന്തര ആവശ്യം പുനരുജ്ജീവിപ്പിക്കാനാകുമെന്ന് വ്യാപാരികൾ പറയുന്നു.
സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം?