കേരളത്തിൽ സ്വർണ വിലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം കനത്ത ഇടിവ് രേഖപ്പെടുത്തി. അതേ വിലയ്ക്ക് തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലത്തെ വിലയേക്കാൾ 280 രൂപ കൂടി കുറഞ്ഞ് പവന് 31520 രൂപയ്ക്കാണ് ഇന്നലെ ഉച്ച മുതൽ സ്വർണത്തിന്റെ വില. ഗ്രാമിന് 3940 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വില കുത്തനെ ഉയരുകയായിരുന്നു.
സർവ്വകാല റെക്കോർഡ്
ഫെബ്രുവരി 24 ഉച്ചയ്ക്ക് ശേഷമാണ് സ്വർണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 32000 രൂപയും ഗ്രാമിന് 4000 രൂപയുമായിരുന്നു അന്നത്തെ സ്വർണ നിരക്ക്. ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
സ്വർണത്തിന്റെയും വെള്ളിയുടെയും വില എംസിഎക്സിൽ ഇന്ന് കുത്തനെ ഇടിഞ്ഞു. എംസിഎക്സ്, ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.7 ശതമാനം അഥവാ 300 രൂപ കുറഞ്ഞ് 42,480 രൂപയായി. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചറുകളുടെ വില 1.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 47,020 രൂപയിലെത്തി. രൂപയുടെ മൂല്യം 71.77 ഡോളറായി ഉയർന്നിട്ടുണ്ട്.ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നു. കഴിഞ്ഞ സെഷനിൽ 1.9 ശതമാനം ഇടിവുണ്ടായപ്പോൾ ഇന്ന് സ്‌പോട്ട് സ്വർണ്ണ നിരക്ക് 0.5 ശതമാനം ഉയർന്ന് ഔൺസിന് 1,643.49 ഡോളറിലെത്തി. തിങ്കളാഴ്ച വിലകൾ 1,688.66 ഡോളറിലെത്തി, ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വിലയേറിയ മറ്റ് ലോഹങ്ങളിൽ പല്ലേഡിയം ഇന്ന് 0.5 ശതമാനം ഇടിഞ്ഞ് 2,685.85 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 928.48 ഡോളറിലെത്തി. വെള്ളി 0.6 ൺസിന് 0.6 ശതമാനം ഉയർന്ന് 18.09 ഡോളറിലെത്തി.
ആവശ്യക്കാർ കുറയും
നിലവിലുള്ള ഉയർന്ന വില ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.