സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വർദ്ധിച്ച് 37600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കേരളത്തിൽ സ്വർണ വിലയിൽ കാര്യമായ കുറവുണ്ട്. കഴിഞ്ഞ മാസം സ്വർണ വില സർവ്വകാല റെക്കോർഡ് നിരക്കായ പവന് 42000 രൂപ വരെ ഉയർന്നിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 50,803 രൂപയായി. വെള്ളി ഫ്യൂച്ചറുകൾ 0.6 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 67,850 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.7 ശതമാനം ഉയർന്ന് മൂന്ന് ദിവസത്തെ ഇടിവിനെ മറികടന്നിരുന്നു. വെള്ളി ഫ്യൂച്ചറുകൾ ഇന്നലെ 1.6 ശതമാനം ഉയർന്നു. സ്വർണവും വെള്ളിയും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് കുത്തനെ ഇടിഞ്ഞു.
ആഗോള വിപണി
ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 5,000 രൂപയോളം കുറഞ്ഞു. വെള്ളി വില 10 ഗ്രാമിന് 10,000 രൂപയോളം ഇടിഞ്ഞു. ആഗോള വിപണിയിലും സ്വർണ വില ഇന്ന് ഇടിഞ്ഞു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,925.68 ഡോളറിലെത്തി. ഡോളർ സൂചിക 0.45 ശതമാനം ഉയർന്നു. കൊറോണ വൈറസ് കേസുകൾ ആഗോളതലത്തിൽ വർദ്ധിക്കുകയും യുഎസ്-ചൈന പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
യുഎസ് - ചൈന പിരിമുറുക്കം
ചൈനയുടെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ എസ്‌എംസിക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തുമെന്ന് വാർത്താ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ചൈനയിൽ നിന്നുള്ള പ്രതികാര നടപടികൾക്ക് സാധ്യത ഉയർത്തുന്നു. ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന വിപണികളിലും ഉപഭോക്തൃ ആവശ്യം ദുർബലമായി തുടരുന്നതായി വിശകലന വിദഗ്ധർ പറയുന്നു.
ഉത്തേജക നടപടികൾ
സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികളിൽ നിന്ന് സ്വർണം പ്രയോജനം നേടുന്നുണ്ട്. കാരണം പണപ്പെരുപ്പത്തിനും കറൻസി അപചയത്തിനും എതിരായ ഒരു വേലിയായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്.


Click it and Unblock the Notifications