സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വർദ്ധിച്ച് 30480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3810 രൂപയാണ്. ഈ വർഷം ആദ്യം മുതൽ സ്വർണത്തിന് ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത്.
ഇതുവരെയുള്ള ഉയർന്ന വില
ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ സ്വർണ വില പവന് 30,400 രൂപയായിരുന്നു. ഇതായിരുന്നു ഇത് വരെയുള്ള കേരളത്തിലെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില. ജനുവരിയിലെയും സ്വർണത്തനിറെ ഏറ്റവും ഉയർന്ന നിരക്ക് പവന് 30400 രൂപയായിരുന്നു. ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 29,080 രൂപയാണ്.
ഫെബ്രുവരിയിലെ കുറഞ്ഞ വില
ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.
ഡിമാൻഡ് ഇടിഞ്ഞു
വേൾഡ് ഗോൾഡ് കൗൺസിലെന്റെ (ഡബ്ല്യുജിസി) കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2019-ൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഒൻപത് ശതമാനം ഇടിഞ്ഞ് 690.4 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സ്വർണം ഡിമാൻഡ് മൂന്ന് ശതമാനം ഉയർന്ന് മുൻവർഷത്തെ 2,11,860 കോടിയിൽ നിന്ന് 2019-ൽ 2,17,770 കോടി രൂപയായി. സ്വർണ വില കുത്തനെ ഉയർന്നതാണ് ഇറക്കുമതി ഡിമാൻഡ് ഇടിയാൻ കാരണം.
കഴിഞ്ഞ വർഷം
തന്നെ വില ഉയരുന്നതോടെ സ്വർണ നിക്ഷേപം പണമാക്കി മാറ്റനുള്ള ആളുകളുടെ താൽപ്പര്യവും ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് കഴിഞ്ഞ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. ആഗോള വിപണികളിൽ സ്വർണവില 18 ശതമാനം ഉയർന്നിരുന്നു.


Click it and Unblock the Notifications