കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് ഒരേ വില. ഒരു പവന് 36600 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. പവന് 36680 രൂപയ്ക്ക് ഈ മാസം രണ്ട് ദിവസം വ്യാപാരം നടന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
ഇന്ത്യൻ വിപണി
ആഗോള സൂചനകളെ പിന്തുടർന്ന് ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.12 ശതമാനം ഇടിഞ്ഞ് 48,910 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് കുറഞ്ഞു. എംസിഎക്‌സ് വെള്ളി ഫ്യൂച്ചറുകൾ 10 കിലോയ്ക്ക് 0.25% കുറഞ്ഞ് 52,765 രൂപയായി. ഇന്ത്യയിലെ സ്വർണ്ണ വില ഈ മാസം ആദ്യം 10 ഗ്രാമിന് 49,348 രൂപയിലെത്തിയിരുന്നു. അതിനുശേഷം വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണ വില ഇന്ന് ഔൺസിന് 1,800 ഡോളറിന് മുകളിൽ തുടരുകയാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,808.53 ഡോളറാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചർ വിലയിൽ മാറ്റമില്ലാതെ നിരക്ക് 1,809 ഡോളറാണ്. യുഎസ് ഡോളറിന്റെ ദുർബലതയും ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വിലയെ നയിക്കുന്ന പ്രധാന ഘടകങ്ങൾ. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 836.62 ഡോളറിലും വെള്ളി വില 0.1 ശതമാനം ഉയർന്ന് 19.33 ഡോളറിലും എത്തി.
സ്വർണത്തിന് നേട്ടം
ലോകമെമ്പാടും 14.4 ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായും 605,162 പേർ മരണമടഞ്ഞതായും ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു. യുഎസ് - ചൈന പിരിമുറുക്കങ്ങളും നിക്ഷേപ ഡിമാൻഡിലെ വർദ്ധനയും മഞ്ഞ ലോഹത്തിന് ഗുണകരമാണ്.
ആവശ്യം കുറഞ്ഞു
എന്നാൽ കൊറോണ വൈറസ് കേസുകൾക്കിടയിൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ആവശ്യവും കുറവാണ്. ഇറക്കുമതിയിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഡീലർമാർ കഴിഞ്ഞയാഴ്ച 2 ഡോളർ വരെ ഇളവുകൾ നൽകിയിരുന്നു. കൊവിഡ് -19 പശ്ചാത്തലത്തിൽ ഡിമാൻഡിൽ ഗണ്യമായ ഇടിവുണ്ടായതിനാൽ 2020-21ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി 94 ശതമാനം ഇടിഞ്ഞു.
ജ്വല്ലറി വ്യവസായം
സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിനായാണ് ഇന്ത്യയിൽ സ്വർണം ഇറക്കുമതി ചെയ്യുന്നത്.


Click it and Unblock the Notifications