കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 200 രൂപ വർദ്ധിച്ച് 36320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4540 രൂപയാണ് നിരക്ക്. ഇന്നലെ പവന് 320 രൂപ വർദ്ധിച്ച് 36120 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ മാസത്തെയും സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെയും ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
എംസിഎക്സിൽ വില ഇടിവ്
കഴിഞ്ഞ സെഷനിൽ റെക്കോഡ് ഉയരത്തിലെത്തിയ ശേഷം എംസിഎക്സിൽ സ്വർണ വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് നിരക്ക് 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 48,712 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 1.2 ശതമാനവും വെള്ളി 0.9 ശതമാനവും ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച സ്വർണ വില 10 ഗ്രാമിന് 48,982 രൂപയിലും എത്തിയിരുന്നു.
ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല, എന്നിട്ടും സ്വർണ്ണ വില ഉയരുന്നത് എന്തുകൊണ്ട്?
എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്ക്
ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ ആഗോള വിപണികളിൽ സ്വർണ്ണ വില എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ്. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള കൂടുതൽ ഉത്തേജക നടപടികളുടെ പ്രതീക്ഷയും സ്വർണ്ണത്തെ സഹായിച്ചു. ഔൺസിന് 1,793.56 ഡോളറാണ് ഇന്നത്തെ സ്‌പോട്ട് സ്വർണ വില.
സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് മുതൽ: നിങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ
വില ഉയരാൻ കാരണം
പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു മികച്ച നിക്ഷേപ മാർഗമായാണ് സ്വർണത്തെ കണക്കാക്കുന്നത്. വ്യാപകമായ ഉത്തേജക നടപടികൾ സ്വർണ വില ഉയരാൻ കാരണമാണ്. ദുർബലമായ സാമ്പത്തിക വളർച്ച, സർക്കാർ വായ്പയെടുക്കൽ, സെൻട്രൽ ബാങ്ക് ഉത്തേജനം എന്നിവ മറ്റ് ആസ്തികളുടെ വില കുറയ്ക്കുന്നതിനാൽ സ്വർണ വില കുതിച്ചുയരും. ഇത് നിക്ഷേപം വർദ്ധിപ്പിക്കും.
കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്, ഇന്നത്തെ വില അറിയാം
നിക്ഷേപം കൂടി
സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫ് അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.66 ശതമാനം ഉയർന്ന് 1,199.36 ടണ്ണായി.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ഗോൾഡ് ഇടിഎഫുകൾ 734 ടൺ റെക്കോർഡിലെത്തി. ജൂൺ അവസാനത്തോടെ, സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകൾ 206 ബില്യൺ ഡോളർ വിലമതിക്കുന്ന 3,620 ടൺ സ്വർണം കൈവശം വച്ചിട്ടുണ്ട്.
ഇടിഎഫ്
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോഗ രാജ്യങ്ങളായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഭൌതിക സ്വർണ ആവശ്യകത കുത്തനെ കുറഞ്ഞിട്ടും, ഇടിഎഫ് നിക്ഷേപം ഈ വർഷം ഇതുവരെ 18% ഉയരാൻ സഹായിച്ചു.