സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് സർവ്വകാല റെക്കോർഡ് വില. പവന് 160 രൂപ വർദ്ധിച്ച് 35680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4460 രൂപയാണ് നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി 35520 രൂപയായിരുന്നു സ്വർണ വില. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
ആഗോള വില വർദ്ധനവിനെ തുടർന്ന് ഇന്ത്യയിലും ഇന്ന് സ്വർണ്ണ വില നേട്ടം കൈവരിച്ചു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.7 ശതമാനം ഉയർന്ന് 48,289 രൂപയിലെത്തി. ജൂലൈ വെള്ളി ഫ്യൂച്ചർ വില 1.2 ശതമാനം ഉയർന്ന് കിലോയ്ക്ക് 49,190 രൂപയായി. കഴിഞ്ഞ ദിവസം സ്വർണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 1.2 ശതമാനവും 1.5 ശതമാനവും ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ വില ഇന്ന് ഒരു മാസത്തെ ഉയർന്ന നിലയിലെത്തി. ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സുരക്ഷിത താവളമായ സ്വർണത്തിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. സ്‌പോട്ട് സ്വർണ വില 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,749.54 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചർ ഔൺസിന് 0.6 ശതമാനം ഉയർന്ന് 1,763.80 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഒരു ശതമാനം ഉയർന്ന് 17.78 ഡോളറിലും പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 811.10 ഡോളറിലും എത്തി.
വില ഉയരാൻ കാരണം
നിലവിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ വേഗതയെക്കുറിച്ചുള്ള ആശങ്കകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണ വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ. കൊറോണ ബാധിത സമ്പദ്‌വ്യവസ്ഥകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് തുടരുന്നതിനാൽ ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും സെൻട്രൽ ബാങ്കുകളിൽ നിന്നുമുള്ള ഉത്തേജനങ്ങൾ സ്വർണ വില ഉയർത്തുന്ന മറ്റൊരു ഘടകമാണ്.
സ്വർണ നിക്ഷേപം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായാണ് സ്വർണം കണക്കാക്കാറുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ (ഇടിഎഫ്) എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ്, ഓഹരി പങ്കാളിത്തം 2.03 ശതമാനം ഉയർന്ന് 1,159.31 ടണ്ണായി. എന്നിരുന്നാലും, പ്രധാന ഏഷ്യൻ ഹബുകളിലുടനീളം സ്വർണത്തിന്റെ ചില്ലറ ഭൌതിക ആവശ്യം കുറഞ്ഞതായാണ് വിവരം.
ഇളവുകൾ
ഇന്ത്യയിൽ, ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഡീലർമാർ ഔൺസിന് 13 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.


Click it and Unblock the Notifications