തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിൽ സ്വർണത്തിന് സർവ്വകാല റെക്കോർഡ് വില. പവന് 35920 രൂപയാണ് ഇന്നത്തെ സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂൺ 27 ഉച്ചയ്ക്ക് ശേഷമാണ് സ്വർണ വില 35920ൽ എത്തിയത്. പിന്നീട് വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് റെക്കോർഡ് ഉയരത്തിലെത്തി. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 48,450 രൂപയിലെത്തി. എംസിഎക്‌സ് വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.5 ശതമാനം ഉയർന്ന് 48,600 രൂപയായി. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 48,589 രൂപയിലെത്തിയിരുന്നു. ഇന്നലെ സ്വർണ വില 0.8 ശതമാനവും വെള്ളി 0.6 ശതമാനവും നേട്ടം കൈവരിച്ചു.
ആഗോള വിപണി
ആഗോള വിപണികളിലും സ്വർണ്ണ വില ഇന്ന് കുത്തനെ ഉയർന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതോടെ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണ വില ഉയർന്നത്. ആഗോള വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്ക സ്വർണം, ബോണ്ടുകൾ, യുഎസ് ഡോളർ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങൾക്ക് ഗുണം ചെയ്തു. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,772.61 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 796.07 ഡോളറിലും വെള്ളി 0.6 ശതമാനം ഉയർന്ന് 17.85 ഡോളറിലും എത്തി.
കൊറോണ കേസുകൾ
ലോകമെമ്പാടുമുള്ള കൊവിഡ്-19 ൽ രോഗികളുടെ എണ്ണം ഞായറാഴ്ച അര ദശലക്ഷത്തിലെത്തിയപ്പോൾ മൊത്തം കേസുകൾ 10 മില്ല്യൺ കവിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസിലെ മൊത്തം കേസുകളും മരണങ്ങളും ഇതിന്റെ നാലിലൊന്ന് വരും. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള കാലിഫോർണിയയിലെ ചില ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർദ്ധിച്ചതോടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾക്ക് മേലുള്ള ആദ്യ തിരിച്ചടിയാണിത്.
സ്വർണ വില ഉയരാൻ കാരണം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമാണ് സ്വർണം. മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാരുകളും കേന്ദ്ര ബാങ്കുകളും നിരവധി ഉത്തേജക നടപടികൾ പ്രഖ്യാപിച്ചതിനാൽ ആഗോള വിപണിയിൽ ഈ വർഷം സ്വർണ വില 17 ശതമാനം ഉയർന്നു. 12 മാസത്തിനുള്ളിൽ സ്വർണ വില ഔൺസിന് 2,000 ഡോളറിലെത്തുമെന്ന് ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്ക് പറയുന്നു.
സ്വർണ നിക്ഷേപം
അതേസമയം, ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൌതിക ആവശ്യം കുത്തനെ കുറഞ്ഞിട്ടും സ്വർണ്ണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ഇന്ന് 0.3 ശതമാനം ഉയർന്ന് 1,178.90 ടണ്ണായി. എന്നാൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണത്തിന് വൻ കിഴിവുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.


Click it and Unblock the Notifications