വിവാഹക്കാർക്കും സ്വർണ വില കുറയാൻ കാത്തിരിക്കുന്നവർക്കും സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 34240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ പവന് 34320 രൂപയായി കുറഞ്ഞിരുന്ന സ്വർണ വില, ഉച്ചയ്ക്ക് ശേഷം 34520 രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ രണ്ടിന് സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ പവന് 35040 രൂപയായി സ്വർണവില ഉയർന്നിരുന്നു.
ഇന്ത്യൻ വിപണി
ആഗോള വിപണിയിലെ മുന്നേറ്റത്തിനൊപ്പം ഇന്ത്യൻ വിപണിയിലും സ്വർണ്ണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.25 ശതമാനം ഉയർന്ന് 46,124 രൂപയിലെത്തി. വെള്ളി നിരക്ക് കിലോയ്ക്ക് 48,452 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെള്ളി വില കിലോഗ്രാമിന് രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടും. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ വില ഉയർന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ഏറ്റവും താഴ്ന്ന നിലയിലും എത്തിയിരുന്നു. സ്‌പോട്ട് സ്വർണം ഔൺസിന് 0.4 ശതമാനം ഉയർന്ന് 1,703.67 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 831.58 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.59 ഡോളറിലെത്തി.
വില കൂടാനുള്ള കാരണങ്ങൾ
യുഎസ്-ചൈന പിരിമുറുക്കങ്ങളും സെൻട്രൽ ബാങ്കുകളിൽ നിന്ന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ആഗോള വിപണിയിൽ സ്വർണ്ണ വില ഉയർത്തുന്ന ഘടകങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ജൂൺ 16 മുതൽ ആരംഭിക്കാനിരുന്ന ചൈനയിൽ നിന്നുള്ള വിമാന സർവ്വീസിന് വിലക്ക് ഏർപ്പെടുത്തി. കൂടുതൽ സാമ്പത്തിക ഉത്തേജനവും കുറഞ്ഞ പലിശനിരക്കും പലിശരഹിത വരുമാനം നൽകുന്ന സ്വർണ്ണത്തിന് ഗുണം ചെയ്യും. ദുർബലമായ യുഎസ് ഡോളറും സ്വർണ വിലയെ പിന്തുണയ്ക്കുന്നുണ്ട്.
സ്വർണ ഇടിഎഫ്
നിലവിലെ പ്രതിസന്ധിയിൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ബുധനാഴ്ച 0.4 ശതമാനം ഉയർന്ന് 1,133.37 ടണ്ണായി. സ്വർണ ഇടിഎഫുകൾ ആണ് നിക്ഷേപകർ ഇപ്പോൾ കൂടുതലും തിരഞ്ഞെടുക്കുന്നത്.


Click it and Unblock the Notifications