സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. പവന് 34160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഈ വിലയ്ക്ക് വ്യാപാരം ആരംഭിച്ചത്. ഇന്നലെ രാവിലെ പവന് 34480 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 35040 രൂപയാണ്. ജൂൺ രണ്ടിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണ വില പവന് 880 രൂപ കുറഞ്ഞു.
മെയ് മാസം
കഴിഞ്ഞ മാസം ആദ്യം സ്വർണ വില 33400 രൂപയായിരുന്നു. പിന്നീട് വില കുതിച്ചുയർന്നു. പവന് 35040 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 18നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുറയുകയും ചെയ്തു. എന്നാൽ മെയ് പകുതിയ്ക്ക് ശേഷം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നാണ്.
സ്വർണ ബോണ്ട്
സ്വർണാഭരണങ്ങൾ വാങ്ങാൻ താത്പര്യമില്ലാത്തവക്ക് സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) പദ്ധതിയുടെ മൂന്നാം ഘട്ടം ജൂൺ 8 തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,677 രൂപയാണ്. ഒരു ഗ്രാം അടിസ്ഥാന യൂണിറ്റ് മുതൽ നിക്ഷേപകർക്ക് സ്വർണ്ണം വാങ്ങാം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി എട്ട് വർഷമാണ്.
വിപണിയിൽ ഇടിവ്
ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ ജ്വല്ലറികൾ പതുക്കെ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ ആളില്ല. സെപ്റ്റംബർ വരെ സ്ഥിതി ഇതേ രീതിയിൽ തുടരുമെന്നും ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ഉയർന്ന വിലയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞതുമാണ് വിപണിയെ ബാധിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ വില കുറയുന്ന സാഹചര്യത്തിൽ വിൽപ്പനയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്.
ജൂണിലെ വിൽപ്പന
എന്നാൽ ജൂണിലും വളരെ കുറഞ്ഞ വിൽപ്പന മാത്രമാണ് പ്രതീക്ഷിക്കുന്നത്. സ്വർണത്തിന്റെ ആവശ്യകതകളും വലിയ വാങ്ങലുകളും സെപ്റ്റംബറിന് മുമ്പ് നടക്കില്ലെന്നാണ് വിവരം. ആഘോഷങ്ങളും വിവാഹങ്ങളും മറ്റും മാറ്റി വയ്ക്കുന്നതും വിപണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.


Click it and Unblock the Notifications