കഴിഞ്ഞയാഴ്ച ഉണ്ടായ തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ വില വീണ്ടും ഉയർന്നു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1.5 ശതമാനം അഥവാ 600 രൂപ ഉയർന്ന് 40,460 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 1,800 രൂപ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് സെഷനുകളിലായി സ്വർണ വില കുത്തനെ കുറഞ്ഞു.
വില കൂടാൻ കാരണം
ആഗോള വിപണിയിലെ മുന്നേറ്റവും രൂപയുടെ ദുർബലതയുമാണ് ആഭ്യന്തര സ്വർണ വില കൂടാൻ കാരണം. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. എംസിഎക്സിൽ വെള്ളി ഫ്യൂച്ചറുകളുടെ വില ഒരു കിലോയ്ക്ക് 1% ഉയർന്ന് 40,932 രൂപയായി. വെള്ളിയാഴ്ച വെള്ളി വില കിലോയ്ക്ക് 3,500 രൂപ കുറഞ്ഞിരുന്നു.
സ്വർണ്ണം ആഭരണമായി തന്നെ വേണോ? അതിലും സുരക്ഷിതമായ ഗോൾഡ് ഇടിഎഫ് വാങ്ങിയാലോ?
കേരളത്തിലെ വില
കേരളത്തിൽ ഇന്ന് സ്വർണ വില പവന് 280 രൂപ വർദ്ധിച്ച് 30600 രൂപയിൽ എത്തി. ഒരു ഗ്രാമിന് 3825 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വില പവന് 2000 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വ്യാപാരം നടന്നത്. പവന് 30320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ പവന് 32320 രൂപ രേഖപ്പെടുത്തിയും ഈ മാസം തന്നെയാണ്.
ആഗോള വിപണി
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് പൂജ്യത്തിലേക്ക് കുറച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ഇന്ന് സ്വർണം ഔൺസിന് 45 ഡോളർ ഉയർന്ന് 1,575.47 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ, വെള്ളി വില ഏകദേശം 3% ഉയർന്നു. ഡൌൺ മാർക്കറ്റിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപ മാർഗമാണ്. മറ്റ് വിപണികളിലെ നഷ്ടം നികത്താൻ നിക്ഷേപകർ പണം സ്വരൂപിച്ചതിനാൽ കഴിഞ്ഞയാഴ്ച സ്വർണം കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇറക്കുമതി കുറഞ്ഞു
സ്വർണ്ണ വിലയിലെ ചാഞ്ചാട്ടം ഇന്ത്യയിലെ സ്വർണത്തിന്റെ ഭൌതിക ആവശ്യകതയിൽ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്വർണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി തുടങ്ങി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ സ്വർണ്ണ ഇറക്കുമതി 9 ശതമാനം ഇടിഞ്ഞ് 27 ബില്യൺ ഡോളറിലെത്തി. സ്വർണ ഇറക്കുമതിയിലുണ്ടായ ഇടിവ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 143.12 ബില്യൺ ഡോളറായി ചുരുക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇത് 173 ബില്യൺ ഡോളറായിരുന്നു.