സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 29800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3725 രൂപയാണ് നിരക്ക്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മുതലാണ് സ്വർണ വിലയിൽ കനത്ത ഇടിവ് പ്രകടമായി തുടങ്ങിയത്. വിവാഹക്കാർക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണിത്. കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വില കുത്തനെ ഉയരുകയായിരുന്നു.
എംസിഎക്സിലെ വില
കഴിഞ്ഞ ഏതാനും സെഷനുകളിൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് എംസിഎക്സിൽ ഇന്ന് സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. എംസിഎക്‌സിൽ ഏപ്രിൽ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.13 ശതമാനം ഉയർന്ന് 39,570 രൂപയിലെത്തി. വെള്ളിയാഴ്ചത്തെ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,800 രൂപ കുറഞ്ഞിരുന്നു. വെള്ളി സമ്മർദ്ദത്തിൽ തുടരുകയാണ്. എംസിഎക്സിൽ 0.11 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 36,168 രൂപയിലെത്തി. മുമ്പത്തെ സെഷനിൽ, വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 10% അഥവാ 4,200 രൂപയിലധികം ഇടിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച്ച
എംസിഎക്സിൽ കഴിഞ്ഞ അഞ്ച് സെഷനുകളിൽ സ്വർണ വില 10 ഗ്രാമിന് 5,000 രൂപ വരെ കുറഞ്ഞിരുന്നു. വില 44,500 രൂപയിൽ നിന്ന് 39,500 രൂപയായി കുറഞ്ഞു. ആഗോള വിപണിയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് ആശങ്കകളെ തുടർന്ന് വിപണികളിലുണ്ടായ ഇടിവാണ് അടുത്തിടെ സ്വർണ്ണവില കുത്തനെ ഇടിയാൻ കാരണം.
ആഗോള വിപണി
കൊറോണ വൈറസ് ആശങ്കകളെ തുടർന്ന് ധനവിപണിയിൽ ഉണ്ടായ പരിഭ്രാന്തിക്കിടയിൽ നിക്ഷേപകർ പണം സ്വരൂപിക്കാൻ തിടുക്കം കാട്ടിയതോടെ ആഗോള വിപണിയിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ 5 ശതമാനം ഇടിവുണ്ടായപ്പോൾ സ്‌പോട്ട് സ്വർണ്ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,511.30 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളിയുടെ വില ഔൺസിന് 2.2 ശതമാനം ഉയർന്ന് 13.18 ഡോളറിലെത്തി. പ്ലാറ്റിനം 3 ശതമാനം ഉയർന്ന് 63 ൺസിന് 638 ഡോളറിലെത്തി.
വാൾസ്ട്രീറ്റ് ഓഹരികൾ ഇടിഞ്ഞു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 1987ന് ശേഷം ഒറ്റരാത്രികൊണ്ട് വാൾസ്ട്രീറ്റ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഏഷ്യൻ വിപണികളിൽ ഇന്ന് സമ്മിശ്രമായ പ്രകടമാണ് കാഴ്ച്ച വയ്ക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള ആഗോള സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പലിശ നിരക്കുകൾ കുറച്ചിരുന്നു. സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വിവാഹക്കാർക്ക് ആശ്വാസം
ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകളും സ്വർണ വിലയെ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വർണ്ണ വിലയിലുണ്ടായ വർധനവ് സ്വർണാഭരണങ്ങളുടെ വാങ്ങലിനെ ബാധിച്ചെങ്കിലും വിലയേറിയ ലോഹത്തിനുള്ള നിക്ഷേപ ആവശ്യം കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിരുന്നു. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) ഫെബ്രുവരിയിലെ മൊത്തം നിക്ഷേപം 1,483 കോടി രൂപയിലെത്തി. ജനുവരിയിൽ ഇത് 202 കോടി രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വിലയിടിവ് വിവാഹക്കാർക്കും ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഏറെ ആശ്വാസകരമാണ്.