ഇന്നലെ കനത്ത ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില ഇന്ന് വീണ്ടും കുത്തനെ മുകളിലേയ്ക്ക്. പവന് 480 രൂപ വർദ്ധിച്ച് 30080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ ഉയർന്ന സ്വർണ വിലയ്ക്കിടെ വിവാഹക്കാർക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഏറെ ആശ്വാസകരമായ വാർത്തയായിരുന്നു ഇന്നലത്തെ വിലയിടിവ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. എംസിഎക്‌സിൽ ഏപ്രിൽ ഫ്യൂച്ചേഴ്സ് വില 0.06 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 40,220 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 900 രൂപ ഉയർന്നിരുന്നു. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഉയർന്ന നിലയിലെത്തി. വെള്ളി വില കിലോയ്ക്ക് 1.2 ശതമാനം ഉയർന്ന് 35,885 രൂപയായി. ആഗോള നിരക്കുകളുടേതിന് സമാനമായ രീതിയിലാണ് ആഭ്യന്തര സ്വർണ്ണത്തിന്റെയും വില വ്യത്യാസപ്പെടുന്നത്.
ഈ മാസം
ഈ മാസം ആദ്യം സ്വർണ വില 10 ഗ്രാമിന് 45,000 രൂപയിലെത്തിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. രൂപയുടെ മൂല്യം യുഎസ് ഡോളറിന് 74.02 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യവും സ്വർണത്തിന്റെ വില നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്. ഓഹരി വിപണിയിലെ കനത്ത ഇടിവിനെ തുടർന്ന് പണം സ്വരൂപിക്കാനുള്ള നിക്ഷേപകരുടെ തിടുക്കത്തിനിടയിലാണ് സ്വർണത്തിന് കഴിഞ്ഞ ദിവസം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിവാര ഇടിവ് നേരിട്ടത്.
ആഗോള വിപണി
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതായി ഉത്തേജക നടപടികൾ പല സർക്കാരുകളും കേന്ദ്ര ബാങ്കുകളും പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നു. സ്‌പോട്ട് സ്വർണം ഔൺസിന് 0.7 ശതമാനം ഉയർന്ന് 1,538.63 ഡോളറായും വെള്ളി വില 1.7 ശതമാനം ഉയർന്ന് 12.81 ഡോളറായും ഉയർന്നു. പ്ലാറ്റിനത്തിന്റെ വില 0.8 ശതമാനം ഉയർന്ന് 666.38 ഡോളറിലെത്തി.
ഫെഡറൽ റിസർവ്
പണലഭ്യത വർധിപ്പിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി നീക്കങ്ങൾ ഫെഡറൽ റിസർവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യുഎസ് കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക പ്രതിസന്ധി കാലഘട്ടം നീക്കാനുള്ള ഫെഡറൽ റിസർവിന്റെ നീക്കം സ്വർണ്ണ വിലയെ പിന്തുണയ്ക്കാൻ സഹായിച്ചതായി വിശകലന വിദഗ്ധർ പറയുന്നു. ട്രംപ് ഭരണകൂടം ഒരു ട്രില്യൺ ഡോളറിന്റെ ഉത്തേജന പാക്കേജിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്രിട്ടന്റെ പദ്ധതി
കൊറോണ വൈറസിന്റെ വ്യാപനം ബാധിക്കുന്ന വൻകിട ബിസിനസുകാർക്ക് ഹ്രസ്വകാല ബ്രിഡ്ജിംഗ് ഫിനാൻസ് നൽകുന്നതിനായി ബ്രിട്ടൻ ഒരു പുതിയ വായ്പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തുകയും ധനസഹായം നൽകുകയും ചെയ്യും. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ 187,000 കവിഞ്ഞു, മരണസംഖ്യ 7,400 കവിഞ്ഞു.