കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ കുത്തനെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് വീണ്ടും കുറയുകയായിരുന്നു. പവന് 480 രൂപ കുറഞ്ഞ് 29600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതും ഈ മാസം തന്നെയായിരുന്നു. പവന് 32320 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് വില. മാർച്ച് 6 മുതൽ 9 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണികളിൽ സമീപകാല ബലഹീനത തുടരുകയാണ്. അതുകൊണ്ട് തന്നെ എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1.4 ശതമാനം അഥവാ 554 രൂപ കുറഞ്ഞ് 39,169 രൂപയിലെത്തി. വെള്ളി വില എംസിഎക്സ് 0.21 ശതമാനം ഉയർന്ന് 33,978 രൂപയായി. ആഗോള നിരക്കിൽ സമാനമായ കുത്തനെയുള്ള ഇടിവാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന് രേഖപ്പെടുത്തുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 1.4 ശതമാനം ഇടിഞ്ഞ് 1,465.34 ഡോളറിലെത്തി. കഴിഞ്ഞ എട്ട് സെഷനുകളിൽ ഏഴ് തവണയും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ഇതുവരെ സ്വർണ വില 3 ശതമാനത്തിലധികം ഇടിഞ്ഞു. ആഗോള ഓഹരികൾ 30 ശതമാനവും ക്രൂഡ് ഓയിൽ 60 ശതമാനവും ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല. പ്ലാറ്റിനം 2.4 ശതമാനം ഇടിഞ്ഞു.
സാമ്പത്തിക ആഘാതം
ഫെഡറൽ റിസർവിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും സമീപകാല നടപടികൾ വിപണിയിലെ സമ്മർദ്ദം തടയുന്നതിൽ പരാജയപ്പെട്ടു. കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം ഇപ്പോഴും പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഭരണങ്ങൾക്കായുള്ള ഉപഭോക്തൃ ആവശ്യം ഉടൻ വർദ്ധിക്കില്ലെന്നും ഇവർ പറയുന്നു. എന്നാൽ നിക്ഷേപത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിൽ നിന്ന് സ്വർണ്ണത്തിന് ചില പിന്തുണ ലഭിച്ചേക്കാം. കാരണം സ്വർണം ഒരു സുരക്ഷിത നിക്ഷേപ മാർഗമാണ്.
ഡോളർ നിരക്ക്
കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടയിൽ യുഎസ് ഡോളർ മറ്റ് കറൻസികളുടെ മേൽ റെക്കോഡിലേക്ക് ഉയർന്നു. സ്വർണത്തിൽ അഭയം പ്രാപിക്കുന്നതിന് പകരം നിക്ഷേപകർ ലോക റിസർവ് കറൻസിയെയാണ് (യുഎസ് ഡോളർ) സുരക്ഷിത താവളമായി കാണുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
വിൽപ്പനയിൽ ഇടിവ്
വിപണിയുടെ എല്ലാ കോണുകളിലും വിൽപ്പന സമ്മർദ്ദം എത്രമാത്രം രൂക്ഷമാണെന്ന് സ്വർണ്ണ വിലയിലെ ഇടിവ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു. എണ്ണ, ആഗോള ഓഹരികൾ എന്നിവ 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണത്തിന്റെ ആവശ്യകത വൻ തോതിൽ ഇടിഞ്ഞു