സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 34520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് 34680 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 18നാണ് സ്വർണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 35040 രൂപയായത്.
എംസിഎക്സിൽ സ്വർണ വില
എംസിഎക്സിൽ സ്വർണ വില ഇന്ന് കുറഞ്ഞു, മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എംസിഎക്സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.5 ശതമാനം അഥവാ 46,900 രൂപയായി കുറഞ്ഞു. സിൽവർ ഫ്യൂച്ചറുകളിൽ എംസിഎക്സ് 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. വെള്ളി വില കിലോയ്ക്ക് 48,255 രൂപയിലെത്തി. കഴിഞ്ഞയാഴ്ച സ്വർണനിരക്ക് 47,980 രൂപയിലെത്തിയിരുന്നു. യുഎസ്-ചൈന പിരിമുറുക്കങ്ങളും സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള കൂടുതൽ ഉത്തേജന നടപടികളുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വിലയിൽ കുറവുണ്ടായി. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,745.32 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 0.4 ശതമാനം കുറഞ്ഞ് 17.44 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 849.74 ഡോളറിലും എത്തി. സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ കൂടുതൽ പിന്തുണാ നടപടികളുടെ സാധ്യത അംഗങ്ങൾ അംഗീകരിച്ചതായി ഏറ്റവും പുതിയ ഫെഡറൽ റിസർവ് പോളിസി മീറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വില വർദ്ധനവ്
പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ സ്വർണ്ണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്കുകൾ നിരക്ക് കുറയ്ക്കലും മറ്റ് ഉത്തേജന നടപടികളും പ്രഖ്യാപിച്ചതിനാൽ ഈ വർഷം ഇതുവരെ സ്വർണ വില 14% ഉയർന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിനാൽ സ്വർണ്ണ വിലയിൽ ഉടൻ ഇടിവുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിൽക്കാൻ എത്തുന്നവർ
സ്വർണത്തിന്റെ വില കുതിച്ചുയർന്നതോടെ ജ്വല്ലറികളിൽ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ കൂടുതൽ വില്‍ക്കാനെത്തുന്നവരാണ്. ഇപ്പോൾ കടകളിൽ എത്തുന്നവരിൽ പലരും ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. വിവാഹങ്ങളും മറ്റും മാറ്റി വയ്ക്കുന്നതിനാൽ സീസൺ കച്ചവടവും കുത്തനെ ഇടിഞ്ഞു. എന്നാൽ കൈയിലുള്ള പഴയ സ്വർണം വിറ്റ് കാശാക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.


Click it and Unblock the Notifications