സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. 34800 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് 18-ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. സർവ്വകാല റെക്കോർഡ് വിലയാണിത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വർണത്തിന് ഈ വില രേഖപ്പെടുത്തിയത്.
എംസിഎക്സിലെ വില
ആഗോള നിരക്കിനിടയിൽ ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.24 ശതമാനം ഉയർന്ന് 47,088 രൂപയിലെത്തി. സിൽവർ ഫ്യൂച്ചർ വില എംസിഎക്സിൽ 1.4 ശതമാനം ഉയർന്ന് കിലോയ്ക്ക് 48,940 രൂപയിലെത്തി. ഇന്ത്യയിലെ സ്വർണ്ണ വില ഈ മാസം ആദ്യം 10 ഗ്രാമിന് 48,000 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ അതിനുശേഷം ആഗോള നിരക്കിന്റെ ഇടിവോടെ വിലയിൽ കുറവ് രേഖപ്പെടുത്തി.
ആഗോള വിപണി
കൂടുതൽ രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാൻ നടപടിയെടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിയാൻ കാരണമായത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,730 ഡോളറിനടുത്ത് എത്തി. സമ്പദ്‌വ്യവസ്ഥ തുറക്കാൻ രാജ്യങ്ങൾ നടപടിയെടുത്തതിനാൽ ഓഹരികൾ ഉയർന്നു. മറുവശത്ത്, ഡോളറിന്റെ ഇടിവും യുഎസ്-ചൈന സംഘർഷങ്ങളും സ്വർണത്തെ പിന്തുണച്ചു. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് 99.70 ൽ എത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 840.25 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 17.14 ഡോളറിലെത്തി.
വില കൂടാൻ സാധ്യത
യുഎസ് ഉപരോധത്തിനിടയിൽ യുഎസ്-ചൈന ശീതയുദ്ധം, ഇറാൻ-വെനിസ്വേല എണ്ണ വ്യാപാരം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നത് സ്വർണ്ണ വില ഉയർത്താൻ സാധ്യതയുണ്ട്. അതേസമയം, ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതും ഓഹരികളിലെ നേട്ടവും സ്വർണ വിലിയിലെ ഇടിവിനും കാരണമായേക്കാം.
വരും മാസങ്ങളിൽ
വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില ഉയർന്നു കൊണ്ടിരിക്കെ, അടുത്ത പാദത്തിൽ സ്വർണ്ണ വില 10 ഗ്രാമിന് 50000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിക്ക് കിലോയ്ക്ക് 54000 രൂപയോളം വില പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനാൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിലും വെള്ളിയിലും വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.


Click it and Unblock the Notifications