സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വർദ്ധിച്ച് 33760 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4220 രൂപയാണ് നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 33600 രൂപയും ഗ്രാമിന് 4200 രൂപയുമായിരുന്നു കേരളത്തിലെ സ്വർണ നിരക്ക്. സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ.
എംസിഎക്സിലെ വില
എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് ഇന്ന് 10 ഗ്രാമിന് 100 രൂപ കുറഞ്ഞ് 45,650 രൂപയിലെത്തി. എന്നാൽ ഇന്ന് വെള്ളി നിരക്ക് ഉയർന്നു, ജൂലൈ ഫ്യൂച്ചറുകളിൽ എംസിഎക്സ് വെള്ളി വില 0.5 ശതമാനം ഉയർന്ന് കിലയോക്ക് 42,134 രൂപയിലെത്തി. പല ആഗോള സമ്പദ്‌വ്യവസ്ഥകളിലും സ്വർണ്ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും ഇന്ന് സ്വർണ വില കുറയാൻ കാരണം.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,704.88 ഡോളറിലെത്തി. പല രാജ്യങ്ങളും ഈ ആഴ്ച ലോക്ക്ഡൌൺ താൽക്കാലികമായി ലഘൂകരിച്ചതിനാൽ ഓഹരി വിപണികൾ ഉയർന്നു. അതുകൊണ്ട് തന്നെ സ്വർണ വിലയിൽ ഇടിവും രേഖപ്പെടുത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 763.05 ഡോളറിലെത്തി. വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 15.01 ഡോളറിലെത്തി. യുഎസ് ഡോളർ തുടർച്ചയായ നാലാം സെഷനിലും നേട്ടം കൈവരിച്ചത് സ്വർണ വിലയെ ബാധിച്ചിട്ടുണ്ട്.
നിക്ഷേപം കൂടി
അതേസമയം, സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരി വില ചൊവ്വാഴ്ച 1,071.71 ടണ്ണിൽ നിന്ന് 0.4 ശതമാനം ഉയർന്ന് 1,076.39 ടണ്ണായി. പ്രധാന സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, ലോകമെമ്പാടുമുള്ള വൈറസ് കേസുകൾ, പ്രധാന സെൻട്രൽ ബാങ്കുകളുടെ പണ നയ നിലപാട് എന്നിവ ഇടിഎഫ് നിക്ഷേപം വർദ്ധിക്കാൻ കാരണമായെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വ്യാപാരികൾക്ക് ആശങ്ക
ലോക്ക്ഡൌണിന് ശേഷമുള്ള വിപണിയെക്കുറിച്ച് ആശങ്കാകുലരാണ് സ്വർണ വ്യാപാരികൾ. മധ്യവർഗ വിഭാഗത്തിൽപ്പെടുന്നവർ കൂടുതലും സ്വർണ്ണത്തിലോ ബാങ്ക് നിക്ഷേപങ്ങളിലോ ആണ് തങ്ങളുടെ സമ്പാദ്യം കരുതുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ കഴിഞ്ഞാലുടൻ കൈയിലുള്ള സ്വർണം വിൽക്കാനാകും ആളുകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
ഇറക്കുമതി കുറഞ്ഞു
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുത്തനെ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ ഇറക്കുമതി 99.9 ശതമാനം ഇടിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യയിൽ വെറും 50 കിലോഗ്രാം സ്വർണം മാത്രമാണ് ഇറക്കുമതി ചെയ്തത്.